വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് രോഹിത് ശർമയെ പരിഗണിക്കാത്ത സെലക്ടർമാരുടെ നടപടി വിമർശിക്കപ്പെടുകയാണിപ്പോൾ. മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ട്വിറ്ററിലൂടെ തന്റെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പിന്നാലെയിതാ മുൻ സ്പിന്നർ ഹർഭജൻ സിങ് സെലക്ടർമാരുടെ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നു. ഏഷ്യാ കപ്പിൽ മികച്ച പ്രകടനം നടത്തിയിട്ടും രോഹിതിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തത് ആരാധക രോഷത്തിനും കാരണമായിട്ടുണ്ട്.
സത്യത്തിൽ ഈ സെലക്ടർമാർ എന്താണ് ചിന്തിക്കുന്നതെന്ന് തനിക്ക് പിടികിട്ടുന്നില്ലെന്ന് ഭാജി പ്രതികരിച്ചു. ആർക്കെങ്കിലും മനസിലായിട്ടുണ്ടെങ്കിൽ പറഞ്ഞു തരാനും ടർബനേറ്റർ കുറിപ്പിൽ പറയുന്നു.
‘വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് ടീമിൽ രോഹിത് ശർമ ഇല്ല. സത്യത്തിൽ ഈ സെലക്ടർമാർ എന്താണു ചിന്തിക്കുന്നത്? ആർക്കെങ്കിലും വല്ല പിടിയുമുണ്ടോ? എനിക്കിത് ഒട്ടും മനസിലാകുന്നില്ല. ആർക്കെങ്കിലും മനസ്സിലായെങ്കിൽ ഒന്നു പറഞ്ഞു തരാമോ?’
രോഹിതിനെ തഴഞ്ഞതിൽ കടുത്ത വിമർശനമുയർത്തി ആരാധകരും സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. തുടർച്ചയായി ടീമിൽ നിന്ന് തഴഞ്ഞാണ് രേഹിതിന്റെ ടെസ്റ്റ് കരിയർ സെലക്ടർമാർ നശിപ്പിച്ചതെന്ന് ചിലർ കുറിച്ചു. ഇപ്പോഴത്തെ ഫോമിൽ രോഹിത് ടെസ്റ്റ് ടീമിൽ ഇടം നേടാൻ യോഗ്യനായിരുന്നുവെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ