രാജ്കോട്ട്: പ്രതീക്ഷകൾ അസ്ഥാനത്തായില്ല. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർധ സെഞ്ച്വറി പിന്നിട്ട് 18കാരൻ പ്രിഥ്വി ഷാ പ്രതീക്ഷകൾക്ക് ചിറക് നൽകി. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ പ്രിഥ്വി ഷാ നേടിയ അർധ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ മികവോടെ മുന്നേറുന്നു. ആദ്യ ഓവറിൽ തന്നെ കെ.എൽ രാഹുലിനെ പൂജ്യത്തിൽ നഷ്ടപ്പെട്ട ഇന്ത്യയെ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന പ്രിഥ്വി ഷാ- ചേതേശ്വർ പൂജാര സഖ്യമാണ് മുന്നോട്ട് നയിച്ചത്. 18 ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 90 റൺസെന്ന നിലയിലാണ്. 57 പന്തിൽ ഏഴ് ഫോറുകളുടെ അകമ്പടിയുമായി പ്രിഥ്വി 51 റൺസെടുത്ത് നിൽക്കുന്നു. 49 പന്തിൽ ഏഴ് ഫോറുകളുമായി 38 റൺസോടെ ചേതേശ്വർ പൂജാരയാണ് ക്രീസിൽ കൂട്ടായുള്ളത്.
നേരത്തെ ഒന്നാം ഓവറിന്റെ ആറാം പന്തിൽ തന്നെ ഇന്ത്യക്ക് ഓപണർ കെ.എൽ രാഹുലിനെ നഷ്ടമായി. നാല് പന്തിൽ പൂജ്യം റൺസുമായി രാഹുൽ മടങ്ങി. ഷാനോൻ ഗബ്രിയേലിനാണ് വിക്കറ്റ്.
ഇന്ത്യയ്ക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന 293ാം താരമാണ് ഷാ. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവിനു വിപരീതമായി ഒരു ദിവസം മുൻപെ പ്രഖ്യാപിച്ച 12 അംഗ ടീമിൽ നിന്നു പ്രതീക്ഷിച്ചതു പോലെ ഷാർദൂൽ ഠാക്കൂർ പുറത്തായി. അശ്വിൻ, ജഡേജ എന്നിവർക്കൊപ്പം കുൽദീപ് യാദവ് സ്പിൻ നിരയ്ക്കു നേതൃത്വം നൽകും. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ