കൊച്ചി: 23-ാം മിനിറ്റിൽ മുംബൈയുടെ ഗോൾ വല കുലുക്കി കേരളാ ബ്ലാസ്റ്റേഴ്സിന് ലീഡ്. ഹോളിചരണ്‍ നര്‍സാരിയാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത്.
കളി മൂന്നാം മിനിറ്റ് പിന്നിട്ടപ്പോൾതന്നെ ബ്ലാസ്റ്റേഴ്സ് ഗോളിന് തൊട്ടടുതെത്തിയെങ്കിലും മുംബൈ ഗോൾകീപ്പർ അമരീന്ദർ സിങ്ങിനു മുന്നിൽ നിഷ്ഫലമാകുകയായിരുന്നു. മലയാളി താരം സഹൽ അബ്ദുൽ സമദിൽ നിന്നു തുടങ്ങിയ പാസ് ബോക്സിനുള്ളിൽ ദുംഗലിലേക്കെത്തി. ദുംഗൽ ഗോളിലേക്കു ഉന്നമിട്ടയച്ച പന്ത് ഗോൾകീപ്പർ അമരീന്ദറിന്റെ കാലിൽത്തട്ടി തെറിച്ചു. മുംബൈ താരത്തെ ഫൗൾ ചെയ്ത ബ്ലാസ്റ്റേഴ്സ് മധ്യനിര താരം നിക്കോള ക്രമാരവിച്ചിനു മഞ്ഞക്കാർഡും കിട്ടി.
ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. രണ്ട് ഗോളുകളുടെ വിജയം എന്നതിന് അപ്പുറം ഒരു ടീമായി കളിക്കുന്നത് കണ്ടു എന്നതാണ് ബ്ലാസ്റ്റേഴ്സ് ആരാധാകരെ സന്തോഷിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ കണ്ടതിനേക്കാൾ ഒത്തിണക്കത്തോടെ ആയിരുന്നു കേരളം ആദ്യ മത്സരത്തിൽ കളിച്ചത്.
ഉദ്ഘാടന മൽസരത്തിൽ കൊൽക്കത്തയിൽ എടികെയെ തകർത്തുവിട്ട ആദ്യ ഇലവൻ അതേപടി നിലനിർത്തിയാണ് ഡേവിഡ് ജയിംസ് ടീമിനെ അണിനിരത്തുന്നത്. മലയാളി താരം സഹൽ അബ്ദുൽ സമദ് ആദ്യ ഇലവനിൽ സ്ഥാനം നിലനിർത്തിയപ്പോൾ, വിനീത് ഇക്കുറിയും പകരക്കാരുടെ ബെഞ്ചിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ