ഇന്നിങ്‌സ് ജയം വരെ ഇന്ത്യക്ക് മുന്നിലുണ്ട്; തകര്‍ന്നടിഞ്ഞ് വെസ്റ്റിന്‍ഡീസ്

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് തകര്‍ന്നടിഞ്ഞു
ഇന്നിങ്‌സ് ജയം വരെ ഇന്ത്യക്ക് മുന്നിലുണ്ട്; തകര്‍ന്നടിഞ്ഞ് വെസ്റ്റിന്‍ഡീസ്


രാജ്‌കോട്ട്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് തകര്‍ന്നടിഞ്ഞു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയിലാണ്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. നാല് വിക്കറ്റുകള്‍ ശേഷിക്കേ ഇന്ത്യന്‍ സ്‌കോറിനെ മറകടക്കാന്‍ വിന്‍ഡീസിന് 555 റണ്‍സ് കൂടി വേണം. ഇന്ത്യക്കാകട്ടെ ഇന്നിങ്‌സ് വിജയം സ്വന്തമാക്കാനുള്ള അവസരമാണ് മുന്നില്‍ക്കിട്ടിയിരിക്കുന്നത്. 

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പ്രതിരോധിക്കാനിറങ്ങിയ വിന്‍ഡീസിന് ഒരു ഘട്ടത്തില്‍ പോലും പിടിച്ചുനില്‍ക്കാനുള്ള ആര്‍ജവം പോലും ഇല്ലായിരുന്നു. ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (രണ്ട്), പവല്‍ (ഒന്ന്), ഹോപ് (പത്ത്), ഹെറ്റ്‌മേയര്‍ (പത്ത്), ആംബ്രിസ് (12), ഡോവ്‌റിച് (പത്ത്) എന്നിവരാണ് പുറത്തായത്. 

27 റണ്‍സുമായി റോസ്റ്റന്‍ ചേസും പത്ത് റണ്‍സുമായി കീമോ പോളുമാണ് ക്രീസില്‍. മൂന്നാം ദിനത്തില്‍ ഇരുവരും പിടിച്ചുനിന്നാല്‍ മാത്രം വിന്‍ഡീസിന് പ്രതീക്ഷിക്കാം. 

ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ടും അശ്വിന്‍, ജഡേജ, കുൽദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും പിഴുതു. 

നേരത്തെ പൃഥ്വി ഷായ്ക്കും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും പിന്നാലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സെഞ്ച്വറി നേടിയതോടെയാണ് ഇന്ത്യ പടുകൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. ജഡേജ സെഞ്ച്വറി നേടിയതിന് പിന്നാലെ ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. 

ടെസ്റ്റ് കരിയറിലെ ജഡേജയുടെ കന്നി സെഞ്ച്വറിയാണ് രാജ്‌കോട്ടില്‍ പിറന്നത്. 132 പന്തുകള്‍ നേരിട്ട് അഞ്ച് വീതം സിക്‌സും ഫോറും തൂക്കി ജഡേജ 100 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്നിങ്‌സ് അവസാനിപ്പിക്കുമ്പോള്‍ മുഹമ്മദ് ഷമിയായിരുന്നു രണ്ട് റണ്‍സുമായി ജഡേജയ്‌ക്കൊപ്പം ക്രീസില്‍. 22 റണ്‍സുമായി ഉമേഷ് യാദവ് ജഡേജയ്ക്ക് പിന്തുണ നല്‍കിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 600 കടന്നത്. 

കോഹ്‌ലി 230 പന്തില്‍ പത്ത് ഫോറിന്റെ അകമ്പടിയോടെ 139  റണ്‍സുമായി മടങ്ങി. കോഹ്‌ലിയുടെ 24ാം ടെസ്റ്റ് ശതകമാണിത്.

അതേസമയം സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു റിഷഭ് പന്തിന്റെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം ദിനത്തില്‍ ആദ്യം നഷ്ടമായത്. ഏകദിന ശൈലിയില്‍ ബാറ്റേന്തിയ പന്ത് 84 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും സഹിതം 92 റണ്‍സ് അടിച്ചെടുത്തു. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന താരത്തെ ദേവേന്ദ്ര ബിഷുവാണ് മടക്കിയത്.

നേരത്തെ ആദ്യ ദിനത്തില്‍ പൃഥ്വി ഷാ (134), ചേതേശ്വര്‍ പൂജാര (86), അജിന്‍ക്യ രഹാനെ (41) എന്നിവരും ഇന്ത്യക്കായി തിളങ്ങിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com