ലണ്ടൻ: ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ ഇന്നത്തെ ദിവസത്തെ ആകാംക്ഷയോടെയാണ് നോക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡ് ഇന്ന് ഓൾഡ്ട്രാഫോർഡിൽ കളിക്കാനിറങ്ങുന്നുണ്ട്. പ്രീമിയർ ലീഗ് പോരാട്ടത്തിൽ ന്യൂകാസിൽ യുനൈറ്റഡിനെ നേരിടാനാണ് മാഞ്ചസ്റ്റർ സ്വന്തം തട്ടകത്തിൽ ഇന്ന് കളിക്കാനിറങ്ങുന്നത്.
രണ്ട് കാര്യങ്ങളാണ് മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. വിവിധ ടൂർണമെന്റുകളിലായി നാല് തവണ തുടർച്ചയായി ഓൾഡ് ട്രാഫോർഡിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നാണക്കേട് മായ്ക്കാനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ യുനൈറ്റഡ്. മറ്റൊന്ന് പരിശീലകൻ ഹോസെ മൗറീഞ്ഞോയുടെ ഭാവി സംബന്ധിച്ചാണ്. ഇന്നത്തെ മത്സരത്തിൽ വിജയം മാത്രം ഒരുപക്ഷേ മൗറീഞ്ഞോയുടെ ഭാവി നീട്ടിയേക്കും. തോൽവിയോ സമനിലയോ പിണഞ്ഞാൽ തീർന്നു. മൗറീഞ്ഞോയ്ക്ക് സ്ഥാനം രാജിവച്ച് പുറത്ത് പോകേണ്ടി വരും.
ഓൾഡ് ട്രാഫോഡിൽ ജോസ് മൗറീഞ്ഞോക്ക് ഇന്ന് നിർണായക പോരാട്ടം. ന്യൂ കാസിൽ യുണൈറ്റഡിനെ നേരിടാൻ യുണൈറ്റഡ് ഇറങ്ങുമ്പോൾ മറ്റാരേക്കാളും ആകാംക്ഷ ജോസ് മൗറീഞ്ഞോക്കാവും. ഇന്നത്തെ മത്സരത്തിൽ തോറ്റാൽ ഒരു പക്ഷെ പോർച്ചുഗീസ് പരിശീലകന്റെ ജോലി തന്നെ തെറിച്ചേക്കും.
ന്യൂ കാസിലിനെതിരെ കളിച്ച 36 ഹോം മത്സരങ്ങളിൽ ഒരിക്കൽ മാത്രമാണ് യുനൈറ്റഡ് പരാജയപ്പെട്ടിട്ടുള്ളത്. 2013ൽ ഡേവിഡ് മോയസ് പരിശീലകനായിരിക്കെയാണ് ആ പരാജയം. അത്തരമൊരു നാണക്കേട് ആവർത്തിച്ചാൽ ഓൾഡ് ട്രാഫോർഡിൽ മൗറീഞ്ഞോയുടെ ദിനങ്ങൾക്ക് അവസാനമായേക്കും. പോഗ്ബയും സാഞ്ചസും ലുകാകുവും അടക്കമുള്ളവർ ഫോമിലെത്തിയില്ലെങ്കിൽ റാഫേൽ ബെനിറ്റസിന്റെ ടീം അട്ടിമറി നടത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല.
സർ അലക്സ് ഫെർഗൂസൻ ടീമിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞ ശേഷം ക്ലച്ച് പിടിക്കാതെ പോകുന്ന മാഞ്ചസ്റ്റർ വൻ മാറ്റം ലക്ഷ്യമിട്ടാണ് മൗറീഞ്ഞോയെ പരിശീലകനാക്കിയത്. ആദ്യ രണ്ട് സീസണുകളിൽ പ്രതീക്ഷ നൽകാൻ ടീമിന് സാധിച്ചെങ്കിലും അമിത പ്രതിരോധ തന്ത്രം ടീമിന്റെ കെട്ടുറപ്പിനെ തന്നെ കാര്യമായി ബാധിച്ചമട്ടിലാണ് സീസണിലെ പ്രകടനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ