അവസരം തരൂ, ലോകകപ്പ് വരെ ഇന്ത്യന്‍ സ്പിന്നര്‍മാരെ പരിശീലിപ്പിക്കാം; ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്പിന്‍ ബൗളര്‍മാരെ പരിശീലിപ്പിക്കാന്‍ താത്പര്യം അറിയിച്ച് മുന്‍ ലെഗ് സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍
അവസരം തരൂ, ലോകകപ്പ് വരെ ഇന്ത്യന്‍ സ്പിന്നര്‍മാരെ പരിശീലിപ്പിക്കാം; ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ താരം


ന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്പിന്‍ ബൗളര്‍മാരെ പരിശീലിപ്പിക്കാന്‍ താത്പര്യം അറിയിച്ച് മുന്‍ ലെഗ് സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. ടീം ഇന്ത്യക്ക് സ്പിന്‍ ബൗളിങ് കോച്ചിനെ വേണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ സുപ്രീം കോടതി നിയമിച്ച പ്രത്യേക സമിതിയെ കാണാനൊരുങ്ങുന്നതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവിലെ പരിശീലക സംഘത്തിലുള്ള ബൗളിങ് കോച്ച് ഭാരത് അരുണ്‍ പേസ് ബൗളറാണെന്ന കാരണത്താലാണ് സ്പിന്നര്‍മാരെ പരിശീലിപ്പിക്കാനുള്ള കോച്ചിനായി ബിസിസിഐ താത്പര്യം പ്രകടിപ്പിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് സ്പിന്നര്‍മാരെ ലോകകപ്പ് വരെ പരിശീലിപ്പിക്കുവാന്‍ സന്നദ്ധനാണെന്നറിയിച്ച് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ രംഗത്തെത്തിയത്. 

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ സ്പിന്‍ ബൗളര്‍മാര്‍ വന്‍ പരാജയമായിരുന്നു. ഇന്ത്യന്‍ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ മികവ് പുലര്‍ത്തുമ്പോഴളും വിദേശ പിച്ചുകളില്‍ ഈ മേല്‍ക്കോയ്മ അവര്‍ക്ക് പുറത്തെടുക്കാനാകുന്നില്ല. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനവും അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ അരങ്ങേറാനിരിക്കുന്ന ഏകദിന ലോകകപ്പും മുന്നില്‍ കണ്ടാണ് ബിസിസിഐ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബിസിസിഐ തന്നെ സമീപിക്കുകയാണെങ്കില്‍ 2019 ലോകകപ്പ് വരെ ടീമിന്റെ സ്പിന്‍ കണ്‍സള്‍ട്ടന്റ്/കോച്ച് റോളില്‍ ടീമിനെ സഹായിക്കാമെന്നാണ് ശിവരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. 11- 40 ഓവറുകളിലാണ് വിക്കറ്റുകള്‍ വീഴ്‌ത്തേണ്ടത്. കുറഞ്ഞത് അഞ്ച് വിക്കറ്റുകളെങ്കിലും നേടിയാല്‍ ഈ ദൗത്യം സ്പിന്നര്‍മാര്‍ കൈവരിച്ചുവെന്ന് കരുതാവുന്നതാണ്. ഈ ഘട്ടത്തില്‍ വിക്കറ്റുകള്‍ വീഴ്ത്തിയില്ലെങ്കില്‍ ബാറ്റ്‌സ്മാന്മാര്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുവാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ സ്പിന്നര്‍മാരെല്ലാം മികച്ചവരാണെങ്കിലും അവര്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് ശിവരാമകൃഷ്ണന്‍ പറഞ്ഞു. കുല്‍ദീപ് യാദവ് പന്തെറിയുമ്പോള്‍ തന്റെ ആക്ഷനും ശരീരവും ക്രമപ്പെടുത്തേണ്ടതുണ്ട്. യുസവേന്ദ്ര ചഹലിന്റെ ബൗളിങിലും ചില മാറ്റങ്ങള്‍ ആവശ്യമാണ്. ഇരുവരും ടോപ് സ്പിന്നുകള്‍ കൂടി എറിയുവാന്‍ ശീലിച്ച് തുടങ്ങിയാല്‍ കൂടുതല്‍ അപകടകാരികളാകും. 

നേരത്തെ പല സന്ദര്‍ഭങ്ങളിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണ്‍ സമയം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സമാപിച്ച വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് അശ്വിന്‍, ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് അദ്ദേഹം തന്ത്രങ്ങള്‍ പകര്‍ന്നുകൊടുത്തിരുന്നു. നിലവില്‍ ക്രിക്കറ്റ് കമന്റേറ്ററാണ് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com