ഫുട്‌ബോളായാലും ക്രിക്കറ്റായാലും മത്സരങ്ങള്‍ നടക്കുമ്പോള്‍ ഗ്രൗണ്ടിലേക്ക് അതിഥികളായി എത്തുന്ന നായയും പക്ഷിയുമൊക്കെ പോരാട്ടത്തിന്റെ പിരിമുറക്കം കുറയ്ക്കാന്‍ സഹായിക്കാറുണ്ട്. ഇത്തരം കാഴ്ചകള്‍ കാണികള്‍ക്കും ആനന്ദം നല്‍കാറുണ്ട്. കഴിഞ്ഞ ദിവസം ജോര്‍ജിയന്‍ ടോപ്പ് ഡിവിഷനില്‍ നടന്ന ഫുട്‌ബോള്‍ മത്സരം ഒരു നായയുടെ വരവിൽ ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നു.
സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്തേക്കെത്തിയ നായ കളിക്കാരുടേയും കാണികളുടേയും മനസ് കീഴടക്കിക്കളഞ്ഞു. ചുമ്മാ ചുറ്റിത്തിരിയാനൊന്നുമല്ല വന്നതെന്ന് തെളിയിച്ചാണ് കക്ഷി മൈതാനം വിട്ടത്, അല്ല ഒരുവിധം ഗ്രൗണ്ടിന് പുറത്തേക്കെത്തിച്ചത്. നായ മൈതാനത്തിറങ്ങി കളിച്ചതോടെ മൂന്ന് മിനുട്ടോളം മത്സരം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു.
ദില- ടോര്‍പെഡോ കുടയ്‌സി ടീമുകളുടെ പോരാട്ടത്തിനിടെയാണ് സംഭവം. മൈതാനത്തിറങ്ങി ഓരോ താരത്തിനടുത്തേക്കും നായ ചെന്നത് കൗതുകമുണര്‍ത്തി.
ഗ്രൗണ്ടിലിറങ്ങിയ കക്ഷി ടോര്‍പെഡോയുടെ ഗോള്‍കീപ്പറെ ശരിക്കും കളിപ്പിക്കുകയും ചെയ്തു. നിലത്ത് കിടന്ന് ഉരുണ്ടും ഗോള്‍കീപ്പറുടെ കൈക്ക് കടിക്കാന്‍ ശ്രമിച്ചും ആ കളി നീണ്ടു.
മറ്റുള്ളവര്‍ എത്ര ശ്രമിച്ചിട്ടും നായയെ മൈതാനത്തു നിന്ന് മാറ്റാനായില്ല. സുരക്ഷാ ജീവനക്കാരെത്തിയിട്ടും ആള്‍ കുതറിച്ചാടി രക്ഷപ്പെട്ടു. ഒടുവില്‍ ടോര്‍പെഡോയുടെ ഒരു താരം നായയെ അനുനയത്തിലൂടെ മൈതാനത്തിനു പുറത്തെത്തിക്കുകയായിരുന്നു.
എന്തായാലും സമയം കുറച്ച് നഷ്ടപ്പെടുത്തിയെങ്കിലും നായയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ സാമൂഹിക മാധ്യമങ്ങള്‍ രണ്ടും കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ