പുനെ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനം ഇന്ന് നടക്കും. മഹാരാഷ്ട്ര അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30 നാണ് മൽസരം ആരംഭിക്കുക. കഴിഞ്ഞ മൽസരത്തിലെ പിഴവ് തിരുത്തി പരമ്പരയിൽ ലീഡ് ഉറപ്പിക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യൻ സംഘം ഇന്നിറങ്ങുക.
ഇതിന്റെ ഭാഗമായി പേസ് ബൗളർമാരായ കുന്തമുനകളായ ഭുവനേശ്വർ കുമാറിനെയും ജസ്പ്രീത് ബുംറയെയും ടീമിലേക്ക് തിരിച്ചുവിളിച്ചിരുന്നു. കളിച്ച രണ്ട് മത്സരങ്ങളിൽ മുന്നൂറിൽ കൂടുതൽ റൺമല കണ്ടെത്തിയ സന്ദർശകരെ തളക്കുകയാണ് ഇരുവരുടെയും ചുമതല. ബാറ്റിംഗിൽ രണ്ടു മത്സരങ്ങളിലും സെഞ്ച്വറിയുമായി 10,000 റൺസ് തികച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. രോഹിത് ശർമ്മയും അമ്പാട്ടി റായുഡുവും ഫോം തെളിയിച്ചെങ്കിലും വാലറ്റം ഇതുവരെ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടില്ല.
അതേസമയം രണ്ടാം ഏകദിനത്തിലെ ആവേശ സമനിലയിൽ ഏറെ ആത്മവിശ്വാസവുമായാണ് വിൻഡീസ് ഇന്നിറങ്ങുക. ഗെയിലിന്റെ പിൻഗാമിയെന്ന് വിൻഡീസ് മാധ്യമങ്ങൾ വിളിക്കുന്ന ഷിംറോൺ ഹെറ്റ്മിയറാണ് സന്ദർശകരുടെ തുറുപ്പുശീട്ട്. രണ്ടാം മത്സരത്തിൽ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഷെയ്ഹോപ്പും ഫോം കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവരും ഫോമിലേക്കെത്തിയാൽ പരമ്പരിയിൽ തിരിച്ചെത്താനാകുമെന്നാണ് വിൻഡീസ് കണക്കുകൂട്ടൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ