മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുന്നു. ഓപണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശർമയുടെ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യൻ മുന്നേറ്റം. 34 ഓവർ അവസാനിച്ചപ്പോൾ ഇന്ത്യൻ സ്കോർ 200 കടന്നു. 34 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെന്ന നിലയിലാണ് ഇന്ത്യ.
ഏകദിനത്തിലെ 21ാം സെഞ്ച്വറിയാണ് രോഹിത് അടിച്ചെടുത്ത്. 106 പന്തിൽ 13 ഫോറും ഒരു സിക്സും സഹിതം 104 റൺസുമായി താരം പുറത്താകാതെ നിന്നു. 47 റൺസുമായി അമ്പാട്ടി റായിഡുവാണ് രോഹിതിനൊപ്പം ക്രീസിൽ.
നേരത്തെ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത മുന്നേറിയ ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 40 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 38 റണ്‍സാണ് ധവാന്‍ കണ്ടെത്തിയത്. ധവാനെ കീമോ പോളിന്റെ പന്തില്‍ കീറന്‍ പവല്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. പിന്നാലെ സ്‌കോര്‍ 100 കടന്ന ഉടനെ നായകന്‍ വിരാട് കോഹ്‌ലിയും പവലിയനിലെത്തി. 17 പന്തില്‍ 16 റണ്‍സെടുത്ത നായകനെ കെമര്‍ റോച്ചിന്റെ പന്തില്‍ വിക്കറ്റ് കിപ്പര്‍ ഷായ് ഹോപ് ക്യാച്ചെടുത്തു.
ഈ പരമ്പരയില്‍ തുടര്‍ച്ചയായ നാലാം മല്‍സരത്തിലാണ് ടോസ് ഭാഗ്യം ഇന്ത്യന്‍ നായകനെ അനുഗ്രഹിക്കുന്നത്. പുനെയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച വിന്‍ഡീസ് പരമ്പരയില്‍ 1-1ന് ഒപ്പമെത്തിയിരുന്നു.
അതിനിടെ കെമര്‍ റോച്ചിനെതിരെ സിക്‌സര്‍ പറത്തിയ രോഹിത് ശര്‍മ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ 195 സിക്‌സുമായി സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഒപ്പമെത്തി. ഇനി മഹേന്ദ്ര സിങ് ധോണി മാത്രമാണ് (211) ഇക്കാര്യത്തില്‍ രോഹിതിനു മുന്നിലുള്ള ഇന്ത്യക്കാരന്‍.
ഒന്നാം വിക്കറ്റില്‍ രോഹിത്- ധവാന്‍ സഖ്യം 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സെത്തിയപ്പോള്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ഓപണിങ് സഖ്യമായി രോഹിതും ധവാനും മാറി. സച്ചിന്‍-വീരേന്ദര്‍ സെവാഗ് സഖ്യത്തെയാണ് ഇവര്‍ പിന്നിലാക്കിയത്. 93 ഇന്നിങ്‌സുകളില്‍നിന്ന് 42.13 റണ്‍ ശരാശരിയില്‍ 3919 റണ്‍സാണ് സച്ചിന്‍- സെവാഗ് സഖ്യം നേടിയത്. 136 ഇന്നിങ്‌സുകളില്‍ നിന്ന് 49.32 റണ്‍ ശരാശരിയില്‍ 6609 റണ്‍സ് നേടിയ സച്ചിന്‍- ഗാംഗുലി സഖ്യമാണ് ഇവര്‍ക്കു മുന്നിലുള്ളത്.
തുടര്‍ച്ചായായി മൂന്ന് സെഞ്ച്വറികള്‍ നേടി മികവില്‍ നിന്ന് കോഹ്‌ലി നാല് തുടര്‍ ഏകദിന സെഞ്ച്വറിയെന്ന മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ സാധിച്ചില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ