ന്യൂയോര്‍ക്ക്: ഈ സീസണിൽ വിംബിൾഡൺ കിരീടം നേടി ഇടവേളയ്ക്ക് ശേഷമുള്ള കോർട്ടിലേക്കുള്ള പ്രവേശം ഉജ്ജ്വലമാക്കിയ സെർബിയയുടെ നൊവാക് ദ്യോക്കോവിച് യു.എസ് ഓപൺ കിരീടത്തിലും മുത്തമിട്ട് 2018 അവിസ്മരണീയമാക്കി. ഫൈനലില്‍ അർജന്റീനയുടെ യുവാൻ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ദ്യോക്കോവിച് കിരീടത്തിൽ മുത്തമിട്ടത്. സ്‌കോര്‍ 6-3,7-6 (7-4), 6-3. സെര്‍ബിയന്‍ താരത്തിന്റെ മൂന്നാം യുഎസ് ഓപണ്‍ കിരീടമാണിത്.
ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കിയ ദ്യോക്കോവിചിന് രണ്ടാം സെറ്റില്‍ ഡെൽ പോട്രോ കടുത്ത വെല്ലുവിളിയുയര്‍ത്തി. ഒടുവില്‍ 7-6 എന്ന സ്‌കോറിനാണ് സെര്‍ബിയന്‍ താരം സെറ്റ് സ്വന്തമാക്കിയത്. മൂന്നാം സെറ്റ് 6-3 എന്ന സ്‌കോറിന് ക്ഷണം പിടിച്ചെടുത്ത് സെർബിയൻ താരം കിരീടം ഉറപ്പാക്കുകയായിരുന്നു.
ദ്യോക്കോവിച്ചിന്റെ പതിനാലാം ഗ്രാന്‍ഡ് സ്ലാം കിരീടനേട്ടമാണിത്. ഇതോടെ 14 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന ഇതിഹാസ താരം പീറ്റ് സാംപ്രസിന്റെ നേട്ടത്തിനൊപ്പം ദ്യോക്കോവിചും എത്തി. 20 കിരീടങ്ങളുമായി സ്വിറ്റ്സർലൻഡ് ഇതിഹാസം റോജർ ഫെഡററാണ് ഒന്നാം സ്ഥാനത്ത്. 17 കിരീടങ്ങളുമായി സ്പാനിഷ് കരുത്തൻ റാഫേൽ നദാൽ രണ്ടാമതും നിൽക്കുന്നു. മൂന്നാം സ്ഥാനത്തായിരുന്ന സാംപ്രാസിനൊപ്പമാണ് ദ്യോക്കോവിചും ഇപ്പോൾ എത്തിയിരിക്കുന്നത്. അടുത്ത സീസണിൽ സാംപ്രസിനെ മറികടന്ന് മൂന്നാം സ്ഥാനം ഒറ്റയ്ക്ക് സ്വന്തമാക്കാനും ദ്യോക്കോയ്ക്ക് അവസരമുണ്ട്.
2009ലെ യുഎസ് ഓപൺ പോരാട്ടത്തിൽ റോജര്‍ ഫെഡററെ വീഴ്ത്തി ചരിത്രമെഴുതി കിരീടം സ്വന്തമാക്കിയ ഡെല്‍പോട്രോയ്ക്ക് ഇക്കുറി ദ്യോക്കോവിചിന്റെ കരുത്തിനെ വെല്ലാൻ സാധിക്കാതെ പോയി. ടൂർണമെന്റിലുടനീളം മിന്നും ഫോം പ്രദർശിപ്പിച്ച ഡെൽ പോട്രോ കരിയറിൽ രണ്ടാം തവണയാണ് ഒരു ഗ്രാൻഡ് സ്ലാം പോരാട്ടത്തിന്റെ ഫൈനലിലേക്ക് കടന്നത്. 2009ലെ ആദ്യ ഫൈനൽ പ്രവേശം കിരീട നേട്ടത്തോടെ ആഘോഷിച്ച അർജന്റീന താരത്തിന് രണ്ടാം പ്രവേശത്തിൽ മികവിന്റെ സ്വപ്ന യാത്രക്ക് വിരാമമിടേണ്ടി വന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ