തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നാല് കളിക്കാര്‍ക്കെതിരെ എടുത്ത സസ്പെന്‍ഷന്‍ നടപടി റദ്ദാക്കി. രോഹന്‍ പ്രേം, നിധീഷ് എം.ഡി, സന്ദീപ് വാര്യര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നീ കളിക്കാര്‍ക്കെതിരെ എടുത്ത നടപടിയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ റദ്ദാക്കിയത്.
സസ്പെന്‍ഷന്‍ നേരിട്ട നാല് കളിക്കാരും കെസിഎക്ക് അപ്പീല്‍ നല്‍കിയിരുന്നു. ഇതേത്തുടർന്നാണ് നടപടി റദ്ദാക്കാൻ കെസിഎ ഭാരവാഹികളുടെ യോഗം തീരുമാനിച്ചത്. അതേസമയം മൂന്ന് മത്സരങ്ങളുടെ മാച്ച് ഫീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്ന തീരുമാനത്തില്‍ മാറ്റമില്ല. അതേസമയം, റൈഫി വിന്‍സെന്റ് ഗോമസിനെതിരായ നടപടി തുടരും.
അപ്പീല്‍ പരിശോധിച്ചതില്‍ ഇത് പരിഗണിക്കാന്‍ തക്കതായ കാരണങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നാല് കളിക്കാരുടെയും സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതെന്ന് കെ.സി.എ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായര്‍ അറിയിച്ചു.
കേരള ക്രിക്കറ്റ് ടീം നായക സ്ഥാനത്തുനിന്ന് സച്ചിന്‍ ബേബിയെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം 13 താരങ്ങള്‍ കെ.സി.എക്ക് കത്ത് നൽകിയിരുന്നു. സഹതാരങ്ങളോട് സച്ചിന്‍ ബേബി മോശമായി പെരുമാറുന്നു എന്നായിരുന്നു കത്തിലെ പ്രധാന ആരോപണം. താരങ്ങളുടെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയ കെസിഎ താരങ്ങളുടെ ഭാഗം കൂടി കേട്ട ശേഷമാണ് നടപടിയുമായി മുന്നോട്ട് പോയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ