പാരിസ്: ഭൂമിയിലെ ഏറ്റവും വേഗതയുള്ള മനുഷ്യനാരാണെന്ന് ചോദിച്ചാൽ നമ്മുടെ നാവിൽ ആദ്യം വരുന്ന പേര് ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ പേരായിരിക്കും. എന്നാൽ താൻ ഭൂമിയിൽ മാത്രമല്ല അങ്ങ് ബഹിരാകാശത്ത് സീറോ ഗ്രാവിറ്റിയിൽ ഓടിയാലും തന്നെ കീഴടക്കാൻ കുറച്ചേറെ കഷ്ടപ്പെടേണ്ടി വരുമെന്ന് തെളിയിച്ചിരിക്കുകയാണ് ബോൾട്ട്.
ഗുരുത്വാകർഷണ ശക്തിയില്ലാത്ത, കാല് നിലത്തുറയ്ക്കാത്ത സീറോ ഗ്രാവിറ്റിയുള്ള എയർ ബസ്സിൽ നടത്തിയ മത്സരത്തിലാണ് രണ്ട് ബഹിരാകാശ യാത്രികരെ ബോൾട്ട് ഓടി പരാജയപ്പെടുത്തിയത്. ഫ്രഞ്ച് ബഹിരാകാശ യാത്രികന്‍ ജീന്‍ ഫ്രാങ്കോ ക്ലെര്‍വോയിയും നോവ്‌സ്‌പേസ് സിഇഒയും ഫ്രഞ്ച് ഇന്റീരിയര്‍ ഡിസൈനറുമായ ഒക്ടോവ് ദെ ഗുല്ലെയുമാണ് എട്ട് ഒളിമ്പിക് സ്വർണങ്ങൾ ട്രാക്കിൽ നിന്ന് വാരിയ ഇതിഹാസത്തിനൊപ്പം ഓടാനിറങ്ങിയത്.
എതിരാളികള്‍ രണ്ടു പേരും കാല്‍ നിലത്തുറപ്പിക്കാന്‍ പോലും കഷ്ടപ്പെട്ടു. എന്നാൽ അവസാന ഘട്ടത്തിുൽ ഒരു തവണ മലക്കം മറിഞ്ഞതൊഴിച്ചാൽ ബോള്‍ട്ട് തന്നെ ഒന്നാമനായി ഫിനിഷ് ചെയ്തു. വിജയത്തിന് ശേഷമുള്ള തന്റെ ട്രേഡ്മാര്‍ക്ക് വിജയാഘോഷവും ബോള്‍ട്ട് പുറത്തെടുത്തു.
മിഠായി കടയിൽ കയറിയ കുട്ടിയുടെ അവസ്ഥയിലാണ് താൻ ഇതിനകത്തെത്തിയപ്പോൾ എന്ന് ബോൾട്ട് പ്രതികരിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ അല്‍പ്പം ആശങ്കയുണ്ടായിരുന്നു. ഓട്ടം ആരംഭിച്ച ശേഷമുണ്ടായ ആദ്യ അനുഭവത്തില്‍ തന്നെ ദൈവമേ ഇതെന്താണ് സംഭവിക്കുന്നതെന്നായിരുന്നു മനസില്‍. എന്നാല്‍ പിന്നീട് ഇത് വളരെ രസമുള്ളതായി തോന്നിയെന്നും ബോള്‍ട്ട് വ്യക്തമാക്കി.
ബഹിരാകാശ യാത്രികര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഷാംപെയ്ന്‍ പൊട്ടിച്ചാണ് ബോള്‍ട്ടും സംഘവും വിജയം ആഘോഷിച്ചത്. ബഹിരാകാശ വിനോദ യാത്രികർക്കും ജ്യോതിശാസ്ത്ര ഗവേഷകരുമായവരെ ലക്ഷ്യമിട്ടാണ് എയർ ബസ് നിർമിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ