ന്യൂഡല്‍ഹി: ഐപിഎല്ലിലെ അഞ്ചാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം. അഞ്ച് വിക്കറ്റിനാണ് ഹൈദരാബാദ് ഡൽഹിയെ പരാജയപ്പെടുത്തിയത്. ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി നേടിയ 129 റണ്‍സ് ഒൻപത് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ ഹൈദരാബാദ് മറികടന്നു. ഇതോടെ നാലു കളികളില്‍ നിന്ന് ആറു പോയിന്റുമായി ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
വാർണർ - ബെയർസ്റ്റോ സഖ്യത്തിൻെറ ഓപ്പണിങ് കൂട്ടുകെട്ടാണ് ഹൈദരാബാദ് വിജയത്തിൽ നിർണ്ണായകമായത്. വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ച വെച്ച ഓപ്പണർ ബെയർസ്റ്റോ 28 പന്തിൽ നിന്ന് 48 റൺസെടുത്താണ് മടങ്ങിയത്. വിജയ്ശങ്കര്‍ പതിനാറ് റണ്‍സ് അടിച്ചു. വാര്‍ണറും പാണ്‌ഡെയും ഹൂഡയും പത്ത് റണ്‍സ് വീതം സ്കോർ ബോർഡിൽ ചേർത്തു.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് ഹൈദരാബാദിന്റെ ബൗളിങ്ങിന് മുന്നില്‍ നന്നേ വിയർത്തു. ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണ് നേടാനായത്. 41 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ മാത്രമാണ് ഡെല്‍ഹി നിരയില്‍ പിടിച്ചുനിന്നത്.
ഹൈദരാബാദിനുവേണ്ടി ഭുവനേശ്വര്‍ കുമാറും മുഹമ്മദ് നബിയും സിദ്ധാര്‍ഥ് കൗളും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. റാഷിദ് ഖാനും സന്ദീപ് ശര്‍മയും ഓരോ വിക്കറ്റുകൾ നേടി. അഞ്ചു കളികളില്‍ നിന്ന് നാലു പോയിന്റുള്ള ഡെല്‍ഹി ഐപിഎൽ പോയിന്റ് പട്ടികയിൽ അഞ്ചാമതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ