ആറാം മത്സരത്തിലും ജയം കാണാതെ കൊഹ്ലിപ്പട; ഡൽഹിക്ക് നാല് വിക്കറ്റ് ജയം 

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയ 149 റൺസ് ഏഴ് പന്തുകള്‍ ശേഷിക്കെ ആറ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡൽഹി മറികടന്നു
ആറാം മത്സരത്തിലും ജയം കാണാതെ കൊഹ്ലിപ്പട; ഡൽഹിക്ക് നാല് വിക്കറ്റ് ജയം 

ബംഗളൂരു: ആദ്യ ജയം ലക്ഷ്യമിട്ട് ഡൽഹി ക്യാപിറ്റൽസിനെതിരെ മത്സരത്തിനിരങ്ങിയ റോയൽ ചലഞ്ചേഴ്സിന് വീണ്ടും തോൽവി. നാല് വിക്കറ്റുകൾക്കാണ് റോയൽ ചലഞ്ചേഴ്സിനെ ഡൽഹി ക്യാപിറ്റൽസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയ 149 റൺസ് ഏഴ് പന്തുകള്‍ ശേഷിക്കെ ആറ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡൽഹി മറികടന്നു. 

150 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി പടയ്ക്ക്  തിടക്കത്തിൽ തന്നെ ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടമായി. സ്കോർ ബോർഡിൽ ഒരു റൺ മാത്രം ചേർക്കുന്നതിനിടയിലാണ് ആദ്യ വിക്കറ്റ്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച പൃഥ്വി ഷാ-ശ്രേയസ് അയ്യര്‍ കൂട്ടുകെട്ട് 68 റണ്‍സാണ് അടിച്ചുകൂട്ടിയത്. 50 പന്തില്‍ 67 റണ്‍സ് നേടിയ നായകൻ ശ്രേയസ് അയ്യരാണ് ഡൽഹിയുടെ വിജയശിൽപി.  22 പന്തില്‍ നിന്ന് 28 റണ്‍സാണ് പൃത്വി ഷാ നേടിയത്. ഡൽഹിക്കായി  കോളിന്‍ ഇന്‍ഗ്രാം 21 പന്തില്‍ 22 റണ്‍സ് നേടി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാം​ഗ്ലൂർ താരങ്ങൾ ക​ഗിസോ റബാഡയുടെ മുന്നിൽ പിടിച്ചുനിൽക്കാൻ വിയർത്തു. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ്  റബാഡ സ്വന്തമാക്കിയത്.  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സിനായി ക്യാപ്റ്റൻ വിരാട് കോഹ്‌ലി (41) റൺസ് നേടി ടോപ് സ്‌കോററായി. രണ്ട് സിക്സും ഒരു ഫോറും സഹിതമാണ് കോഹ്‌ലിയുടെ ബാറ്റിങ്.

ഓപണർ പാര്‍ത്ഥിവിനെ (ഒൻപത്) ക്രിസ് മോറിസ് രണ്ടാം ഓവറില്‍ ലമിച്ചാനെയുടെ കൈകളിലെത്തിച്ചു. എബി ഡിവില്ല്യേഴ്സ് 17 റൺസിലും  സ്റ്റോയിനിസ് 15 റൺസിലും പുറത്തായതോടെ ബാംഗ്ലൂര്‍ 10.4 ഓവറില്‍ മൂന്നിന് 66 എന്ന നിലയിലായി. പിന്നീട് കോഹ്‌ലിയും മൊയിന്‍ അലിയും ചേര്‍ന്ന് 15ാം ഓവറില്‍ ടീം സ്കോർ 100 കടത്തി. എന്നാല്‍ ഇതേ ഓവറില്‍ മെയിന്‍ അലിയെ (32) ലമിച്ചാനെ ബൗള്‍ഡാക്കി. 18 പന്തിൽ മൂന്ന് സിക്സും ഒരു ഫോറും സ​ഹിതമാണ് അലി കത്തിക്കയറിയത്. 

പിന്നീട് പ്രതീക്ഷ കോഹ്‌ലിയിൽ മാത്രമായി. എന്നാല്‍ റബാഡ എറിഞ്ഞ 18ാം ഓവര്‍ ബാംഗ്ലൂരിന്‍റെ പ്രതീക്ഷകള്‍ തകര്‍ത്തു. ആദ്യ പന്തില്‍ കോഹ്‌ലി ശ്രേയസിന്‍റെ കൈകളില്‍ അവസാനിച്ചു. രണ്ട് പന്തുകളുടെ ഇടവേളയില്‍ അക്ഷ്‌ദീപ് (19) പുറത്തായി. അവസാന പന്തില്‍ നേഗിയും (പൂജ്യം) വീണു. മോറിസ് എറിഞ്ഞ 19ാം ഓവറിലെ ആറാം പന്തില്‍ സിറാജ് (ഒന്ന്) എല്‍ബിയില്‍ കുടുങ്ങി. റബാഡയുടെ അവസാന  ഓവറിലും ബാംഗ്ലൂരിന് കാര്യമായ റണ്‍ എടുക്കാൻ സാധിക്കാതെ വന്നതോടെ അവരുടെ പോരാട്ടം 149ൽ ഒതുങ്ങി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com