ചെന്നൈ: ഇത്തവണത്തെ ഐപിഎല്ലിനെ തുടക്കത്തിൽ തന്നെ വിവാദത്തിൽ നിർത്തിയത് കിങ്സ് ഇലവൻ പഞ്ചാബ് നായകൻ ആർ അശ്വിൻ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ലറെ മങ്കാദിങിലൂടെ പുറത്താക്കിയപ്പോഴായിരുന്നു. പിന്നീട് ഇത്തരം അവസരങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് സൂക്ഷ്മമായി പോലും ചിലർ നോക്കാൻ തുടങ്ങിയിപ്പോൾ. ബാറ്റ്സ്മാൻമാരും ഇക്കാര്യത്തിൽ വൻ ശ്രദ്ധയാണ് നൽകുന്നത്. ഇത്തരം അവസരങ്ങൾ ശ്രദ്ധിക്കാൻ അമ്പയർമാരും ജാഗ്രത പുലർത്തുന്നതായി തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ചെന്നൈ സൂപ്പർ കിങ്സ്- കിങ്സ് ഇലവൻ പഞ്ചാബ് പോരാട്ടത്തിനിടെയാണ് സംഭവം.
ചെന്നൈയ്ക്ക് വേണ്ടി ധോണി ബാറ്റ് ചെയ്യുകയായിരുന്നു. നോൺ സ്ട്രൈക്കിങ് എൻഡിൽ അമ്പാട്ടി റായിഡുവായിരുന്നു. ഷമിയായിരുന്നു ബൗളർ. താരം പന്തെറിയുന്നതിന് മുൻപേ തന്നെ റായിഡു റണ്ണിനായി ഓടാൻ ക്രീസ് വിട്ടിറങ്ങി. ഇതോടെ അമ്പയർ റോഡ് ടക്കർ ഇക്കാര്യം ചെന്നൈ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
ഈ ഓവറിന് മുൻപ് സാം കറൻ പന്തെറിഞ്ഞ് കൊണ്ടിരുന്നപ്പോഴും റായിഡു അനാവശ്യമായി ക്രീസ് വിട്ടിറങ്ങിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അമ്പയർ താക്കീത് നൽകിയത്. എന്തായാലും അനാവശ്യ വിവാദമുണ്ടാകുന്നത് തടയുന്നതിന് വേണ്ടി അമ്പയർ നടത്തിയ നീക്കം ക്രിക്കറ്റ് ലോകം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ