ഇതിഹാസ ഗോള്‍ കീപ്പര്‍ ഇനി ബയേണ്‍ മ്യൂണിക്കിന്റെ അമരത്ത്; നേതൃ സ്ഥാനം ഏറ്റെടുക്കും

2002 മുതല്‍ സിഇഒയായി പ്രവര്‍ത്തിക്കുന്ന കാള്‍ ഹെയിന്‍സ് റുമനിഗെ 2021ല്‍ സ്ഥാനമൊഴിയാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്
ഇതിഹാസ ഗോള്‍ കീപ്പര്‍ ഇനി ബയേണ്‍ മ്യൂണിക്കിന്റെ അമരത്ത്; നേതൃ സ്ഥാനം ഏറ്റെടുക്കും

മ്യൂണിക്ക്: ജര്‍മന്‍ അതികായനും ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളുമായി ഇതിഹാസ ഗോള്‍ കീപ്പര്‍ ഒലിവര്‍ കാന്‍ ബയേണ്‍ മ്യൂണിക്കിന്റെ നേതൃസ്ഥാനത്തേക്കെത്തുന്നു. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരുടെ പട്ടികയില്‍ മുന്‍നിരയിലാണ് കാനിന്റെ സ്ഥാനം. ജര്‍മനി ദേശീയ ടീമിന്റേയും ബയേണ്‍ മ്യൂണിക്കിന്റേയും കോട്ട ദീര്‍ഘകാലം കാത്ത കാന്‍, ലോകകപ്പില്‍ മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടിയ ഏക ഗോള്‍ കീപ്പര്‍ കൂടിയാണ്. 

കരിയറില്‍ 14 വര്‍ഷം ബയേണിനായി വല കാത്ത ഓലിവര്‍ കാന്‍ ഇപ്പോള്‍ ക്ലബിനായി പല രാജ്യങ്ങളില്‍ ഗോള്‍ കീപ്പിങ് പരിശീലനം നടത്തുകയാണ്. എന്നാല്‍ അടുത്തുതന്നെ ക്ലബിന്റെ നേതൃ സ്ഥാനത്തേക്ക് കാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2021ല്‍ ക്ലബിന്റെ സിഇഒ. സ്ഥാനം കാന്‍ ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

2002 മുതല്‍ സിഇഒയായി പ്രവര്‍ത്തിക്കുന്ന കാള്‍ ഹെയിന്‍സ് റുമനിഗെ 2021ല്‍ സ്ഥാനമൊഴിയാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷം കാന്‍ അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ച ശേഷമാകും സ്ഥാനം ഏറ്റെടുക്കുക. 

സിഇഒ സ്ഥാനം താന്‍ ഒഴിയുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒലിവര്‍ കാന് ബാറ്റണ്‍ കൈമാറാന്‍ ഇപ്പോള്‍ ഉചിതമായ സമയമാണെന്നും റുമനിഗെ പ്രതികരിച്ചു. ബാവേറിയയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് കാനെന്നും അദ്ദേഹത്തിന് ക്ലബിനെ മുന്നോട്ട് നയിക്കാന്‍ സാധിക്കുമെന്നും റുമനിഗെ പ്രതികരിച്ചു. 

അടുത്ത സിഇഒ സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഒലിവര്‍ കാനും സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. വലിയൊരു വെല്ലുവിളിയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. 

1994 മുതല്‍ 2008 വരെ ബയേണിനായി വല കാത്ത കാന്‍ 600ലേറെ മത്സരങ്ങള്‍ ടീമിനായി കളിച്ചു. എട്ട് ബുണ്ടസ് ലീഗ കിരീടങ്ങള്‍, ആറ് ജര്‍മന്‍ കപ്പ് കിരീടങ്ങള്‍, 2001ലെ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്നിവയില്‍ പങ്കാളിയായി. ഏഴ് തവണ മികച്ച ജര്‍മന്‍ ഗോള്‍ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട കാന്‍ 1999 മുതല്‍ 2002 വരെ തുടര്‍ച്ചയായി നാല് തവണ യൂറോപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്തകാരവും സ്വന്തമാക്കി. 2002ലെ ലോകകപ്പ് ഫൈനലില്‍ ജര്‍മന്‍ എത്തിയത് കാന്‍ നടത്തിയ ഒറ്റയാള്‍ പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com