ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ മികച്ച വിജയമാണ് സ്വന്തമാക്കിയത്. രണ്ടിന്നിങ്സിലും സെഞ്ച്വറികൾ നേടി മുൻ നായകൻ സ്റ്റീവൻ സ്മിത്ത് അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിക്കുകയും ചെയ്തു. അതേസമയം അമ്പയറിങിലെ പോരായ്മകൾക്കും മത്സരം നിരവധി തവവണ സാക്ഷ്യം വഹിച്ചു. ആദ്യ ടെസ്റ്റ് അവസാനിക്കുമ്പോൾ ഏറ്റവും കൂടുതല്‍ പഴി കേട്ടതും മത്സരം നിയന്ത്രിച്ച അമ്പയര്‍മാരാണ്. പാക് അമ്പയര്‍ അലീം ദാറും വെസ്റ്റിന്‍ഡീസ് അമ്പയര്‍ ജോയല്‍ വില്‍സനുമാണ് മത്സരം നിയന്ത്രിച്ചത്.
15 തവണയാണ് അമ്പയര്‍മാര്‍ തെറ്റായ തീരുമാനങ്ങളെടുത്തത്. ഇതില്‍ പത്ത് വട്ടവും തിരുത്തപ്പെട്ടത് ജോയല്‍ വില്‍സന്റെ തീരുമാനങ്ങളായിരുന്നു. ആദ്യ ദിനത്തില്‍ തന്നെ അമ്പയര്‍മാരുടെ ഏഴ് തീരുമാനങ്ങളാണ് പിഴച്ചത്.
ജോയലിന്റെ തെറ്റായ തീരുമാനങ്ങളെ തുടര്‍ന്ന് കലി മൂത്ത ക്രിക്കറ്റ് ആരാധകര്‍ അദ്ദേഹത്തിന്റെ വിക്കിപീഡിയ പേജില്‍ കയറി പണി തുടങ്ങി. 'ജോയല്‍ ഷെല്‍ഡന്‍ വില്‍സന്‍ (ജനനം 1966 ഡിസംബര്‍ 30) ട്രിനിഡാഡ് ആന്റ് ടുബാഗോയില്‍ നിന്നുള്ള അന്ധനായ രാജ്യാന്തര ക്രിക്കറ്റ് അമ്പയര്‍' എന്ന് വിക്കിപീഡിയ പ്രൊഫൈലിൽ തിരുത്ത് വരുത്തിയാണ് ആരാധകർ കലി തീർത്തത്. ജോയല്‍ ഒരു രാജ്യാന്തര ക്രിക്കറ്റ് അമ്പയറാണെന്ന തിരുത്തും ചിലര്‍ പേജില്‍ വരുത്തി. ഇവ പിന്നീട് വിക്കിപീഡിയ തന്നെ ഇടപെട്ട് മാറ്റി.
ടെസ്റ്റിന്റെ ആദ്യ ദിനം മുതല്‍ തന്നെ ജോയലിന്റെ ഭാഗത്തു നിന്നുള്ള പിഴവുകള്‍ ധാരാളമായിരുന്നു. അഞ്ചാം ദിവസവും ഇത് തുടര്‍ന്നു. ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനിടെ ജോ റൂട്ടിനെ രണ്ട് തവണ ജോയല്‍ ഔട്ട് വിളിച്ചത് റിവ്യൂ ചെയ്തപ്പോള്‍ തിരുത്തേണ്ടതായി വന്നു. കഴിഞ്ഞ ആഴ്ചയാണ് ജോയല്‍ ഐസിസി അമ്പയര്‍മാരുടെ എലൈറ്റ് പാനിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ