പൂജാരയെ പിന്തള്ളി സ്മിത്തിന്റെ മുന്നേറ്റം; കോഹ്‌ലിക്ക് കനത്ത ഭീഷണി

ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങിലും മുന്‍ ഓസീസ് നായകന്‍ നേട്ടം സ്വന്തമാക്കി
പൂജാരയെ പിന്തള്ളി സ്മിത്തിന്റെ മുന്നേറ്റം; കോഹ്‌ലിക്ക് കനത്ത ഭീഷണി

ദുബായ്: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞുള്ള സ്റ്റീവന്‍ സ്മിത്തിന്റെ തിരിച്ചു വരവ് അവിസ്മരണീയമായിരുന്നു. ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടിയാണ് സ്മിത്ത് തന്റെ ക്ലാസിന് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് ക്രിക്കറ്റ് ലോകത്തെ ബോധ്യപ്പെടുത്തിയത്. ഇപ്പോഴിതാ ഈ പ്രകടനങ്ങള്‍ക്ക് പിന്നാലെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങിലും മുന്‍ ഓസീസ് നായകന്‍ നേട്ടം സ്വന്തമാക്കി. 

ആഷസിലെ രണ്ടിന്നിങ്‌സിലേയും സെഞ്ച്വറികളുടെ കരുത്തില്‍ സ്മിത്ത് റാങ്കിങില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. കഴിഞ്ഞ റാങ്കിങ് പുറത്തുവന്നപ്പോള്‍ 857 പോയിന്റാണ് സ്മിത്തിന് ഉണ്ടായിരുന്നത്. ഇപ്പോഴത് 903 ആയിട്ട് ഉയര്‍ന്നു. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്മിത്ത് നേട്ടം സ്വന്തമാക്കിയത്. 

നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്തും ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ രണ്ടാം സ്ഥാനത്തും തുടരുന്നു. ഇതേ പ്രകടനം തുടര്‍ന്നാല്‍ സ്മിത്തിന് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ (922) പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരം കൂടുതല്‍ തുറന്നു കിട്ടി. 913 പോയിന്റുമായാണ് കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ രണ്ടാം റാങ്കില്‍ നില്‍ക്കുന്നു. നാലാമതുള്ള ചേതേശ്വര്‍ പൂജാരയ്ക്ക് 881 പോയിന്റാണുള്ളത്. ഹെന്റി നിക്കോള്‍സ് (778), ജോ റൂട്ട് (741), ഡേവിഡ് വാര്‍ണര്‍ (721) എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍. 

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളാണുള്ളത്. രവീന്ദ്ര ജഡേജ ആറാമതും ആര്‍ അശ്വിന്‍ പത്താം സ്ഥാനത്തും. ടീം റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമതും ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. 113 പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തും നാല് അഞ്ച് സ്ഥാനങ്ങളില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളുമാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com