മെല്‍ബണ്‍: ക്രിക്കറ്റിൽ നിർണായക മാറ്റത്തിന് തുടക്കമിട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ക്രിക്കറ്റിന്റെ ഭാഗമാക്കുന്ന ചരിത്രപരമായ തീരുമാനം നടപ്പിലാക്കിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ കായിക ലോകത്തിന് മാതൃക തീർത്തത്.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ എലൈറ്റ്, കമ്മ്യൂണിറ്റി ക്രിക്കറ്റില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇന്ന് പ്രഖ്യാപിച്ചു. 2018 ഒക്ടോബറില്‍ പ്രധാന പങ്കാളികളുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ക്രിക്കറ്റ് നയവും മാര്‍ഗ നിര്‍ദേശങ്ങളും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഉണ്ടാക്കിയിരുന്നു. ഇതനുസരിച്ച് താരങ്ങള്‍ക്ക് തങ്ങളുടെ ലിംഗ വ്യക്തിത്വത്തിന് അനുസൃതമായി ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാം.
''ഏതെങ്കിലും തരത്തിലുള്ള വിവേചനത്തിന് കളിയില്‍ സ്ഥാനമില്ല. എല്ലാ ക്രിക്കറ്റ് കളിക്കാര്‍ക്കും ശാന്തമായ അന്തരീക്ഷത്തില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന കാര്യം ഉറപ്പുവരുത്തുന്നതിനായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുള്ളത്''- ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ കെവിന്‍ റോബര്‍ട്സ് പറഞ്ഞു.
ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ച നയവും മാര്‍ഗ നിര്‍ദേശങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗ്യതാ മാനദണ്ഡങ്ങളുമായി യോജിക്കുന്നതാണ്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് തങ്ങളുടെ ജെന്‍ഡറിന് അനുസൃതമായി കായിക രംഗത്ത് എങ്ങനെ മുന്നേറാമെന്നതിനെ കുറിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മികച്ചതും സുരക്ഷിതവുമായ അന്തരീക്ഷമൊരുക്കുന്നതിനായി ക്ലബുകള്‍, കളിക്കാര്‍, രക്ഷാധികാരികള്‍, പരിശീലകര്‍, മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളും ഇതിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ