മുംബൈ: ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയിൽ പുറത്തായതിന് പിന്നാലെ ഇന്ത്യൻ ടീമിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. സംഭവം വലിയ വിവാദവും ചർച്ചയുമൊക്കെയായ ഘട്ടത്തിൽ കോഹ്‌ലി തന്നെ റിപ്പോർട്ടുകൾ തള്ളിയിരുന്നു.
സമാന നിരീക്ഷണവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മുൻ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്സ്മാനുമായ സുനിൽ ഗാവസ്കർ. കോഹ്‌ലിയും രോഹിതും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. ടീമിനുള്ളിലെ, കോഹ്‌ലിയുടേയോ രോഹിതിന്റെയോ സഹ താരങ്ങളില്‍ ആരെങ്കിലുമാകും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും ആ വ്യക്തി അയാളുടെ അസൂയയും നിരാശയും മൂലമാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഗാവസ്‌കര്‍ പറയുന്നു. സ്‌പോര്‍ട് സ്റ്റാറില്‍ പ്രസിദ്ധീകരിക്കുന്ന തന്റെ കോളത്തിലാണ് ഗാവസ്‌കറിന്റെ പ്രതികരണം.
ഈ അഭ്യൂഹങ്ങള്‍ കേള്‍ക്കുമ്പോള്‍ പഴയ കാലമാണ് ഓര്‍മ വരുന്നതെന്ന് ഗാവസ്‌കര്‍ പറയുന്നു. അന്ന് കപില്‍ ദേവും ഞാനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 1984- 85 പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ടീമില്‍ നിന്ന് കപിലിനെ ഒഴിവാക്കിയപ്പോഴായിരുന്നു ഈ വിവാദം. എന്നാല്‍ അന്നത്തെ സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്ന ഹനുമന്ത് സിങായിരുന്നു അതിനു കാരണം. അദ്ദേഹമാണ് കപില്‍ ദേവിനെ ടീമിലെടുക്കണമോ എന്ന കാര്യത്തില്‍ സംശയമുന്നയിച്ചതെന്നും ഗാവസ്കർ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ