'അടുത്ത വിമാനത്തില്‍ തന്നെ തിരികെയെത്തണം'; ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ക്ക് നേരെ അച്ചടക്കത്തിന്റെ വാളോങ്ങി ബിസിസിഐ

വിന്‍ഡീസ് പര്യടനത്തിലേര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ടീമിന്റെ അഡ്മിനിസ്‌ട്രേറ്റീവ് മാനേജരോട് ഇന്ത്യയിലേക്ക് മടങ്ങിയെത്താന്‍ ബിസിസിഐ ആവശ്യപ്പെട്ടു
'അടുത്ത വിമാനത്തില്‍ തന്നെ തിരികെയെത്തണം'; ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ക്ക് നേരെ അച്ചടക്കത്തിന്റെ വാളോങ്ങി ബിസിസിഐ

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വിന്‍ഡീസ് പര്യടനത്തിലേര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ടീമിന്റെ അഡ്മിനിസ്‌ട്രേറ്റീവ് മാനേജരോട് ഇന്ത്യയിലേക്ക് മടങ്ങിയെത്താന്‍ ബിസിസിഐ ആവശ്യപ്പെട്ടു. വെസ്റ്റിന്‍ഡീസിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്ന ആരോപണത്തിലാണ് അഡ്മിനിസ്‌ട്രേറ്റീവ് മാനേജറായ സുനില്‍ സുബ്രഹ്മണ്യത്തിനോട് രാജ്യത്തേക്ക് മടങ്ങാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. അച്ചടക്ക നടപടിയുടെ ഭാഗമായാണ് ബിസിസിഐ തീരുമാനം.

ജല സംരക്ഷണം എന്ന വിഷയത്തില്‍ ഇന്ത്യന്‍ ടീമിനെ ഉള്‍പ്പെടുത്തി പരസ്യം ചിത്രീകരിക്കാന്‍ സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അഡ്മിനിസ്‌ട്രേറ്റീവ് മാനേജറോട് സംസാരിക്കാനാണ് ബിസിസിഐ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചത്. എന്നാല്‍, ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ടപ്പോള്‍ സന്ദേശങ്ങള്‍ അയച്ച് ശല്യപ്പെടുത്തരുത് എന്ന മറുപടിയാണ് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ നല്‍കിയത്. ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കാനും അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ തയ്യാറായില്ലെന്ന് ബിസിസിഐയ്ക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പരാതി ഡല്‍ഹിയിലെത്തുകയും, സിഒഎ തലവന്‍ വിനോദ് റായിയുടെ ശ്രദ്ധയില്‍പ്പെടുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 

അടുത്ത വിമാനത്തില്‍ തന്നെ നാട്ടിലേക്ക് മടങ്ങാന്‍ അദ്ദേഹത്തോട് ഇ മെയില്‍ വഴി ആവശ്യപ്പെട്ടിട്ടുണ്ട്. തിരികെയെത്തിയാല്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് സുനില്‍ സുബ്രഹ്മണ്യത്തെ പുറത്താക്കാനുള്ള തീരുമാനം ഉടന്‍ തന്നെ ബിസിസിഐ കൈക്കൊള്ളുമെന്ന് ഒരു മുതിര്‍ന്ന ബിസിസിഐ അംഗം വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

2017 മുതലാണ് സുബ്രഹ്മണ്യം ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. ലോകകപ്പോടെ കരാര്‍ അവസാനിച്ചെങ്കിലും വിന്‍ഡീസ് പര്യടനം വരെ കാലാവധി നീട്ടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com