അമരാവതി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ പി ടി ഉഷയാക്കി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ആന്ധ്ര സര്‍ക്കാര്‍ വെച്ച കൂറ്റന്‍ ഫ്‌ളെക്‌സ് ബോര്‍ഡിലാണ് വന്‍ പിഴവ് സംഭവിച്ചത്. സാനിയയെ ഉഷയാക്കിയ ആന്ധ്ര സര്‍ക്കാരിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോള്‍ മഴയാണ്.
2014 മുതല്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങാണ് ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ സംഘടിപ്പിച്ചത്. ഇതിന് തയ്യാറാക്കിയ ഫ്‌ളെക്‌സില്‍ സാനിയ മിര്‍സയുടെ ചിത്രം നല്‍കി അതിന് താഴെ പി ടി ഉഷ എന്ന് എഴുതുകയായിരുന്നു. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടേയും സ്‌പോര്‍ട്‌സ് മന്ത്രി അവന്തി ശ്രീനിവാസിന്റെയും ചിത്രവും ഫ്‌ളെക്‌സ് ബോര്‍ഡിലുണ്ട്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് പരിപാടി മാറ്റിവെച്ചു. എങ്കിലും സോഷ്യൽ മീഡിയയിൽ സര്‍ക്കാരിനെതിരെ ട്രോള്‍ പ്രവാഹമാണ്. സാനിയ മിര്‍സയെയും പി ടി ഉഷയെയും തിരിച്ചറിയാത്തവര്‍ എങ്ങനെയാണ് സംസ്ഥാനത്തെ കായിക രംഗം മെച്ചപ്പെടുത്തുക എന്ന് വിമര്‍ശനം ഉയരുന്നു. പി ടി ഉഷയാണോ സാനിയ മിര്‍സയാണോ മികച്ച താരമെന്ന് സര്‍ക്കാറിന് സംശയമുള്ളതിനാലാണ് ഇങ്ങനെ ഫ്‌ളെക്‌സ് അച്ചടിച്ചതെന്നും ചിലര്‍ പരിഹസിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ