തിരുവനന്തപുരം: തിരുവനന്തപുരത്ത് വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി-20യില്‍ വിജയം പ്രതീക്ഷിച്ച് ഇറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യൻ പട നിറംമങ്ങിയപ്പോൾ എട്ടു വിക്കറ്റിന് വിന്‍ഡീസ് ജയം സ്വന്തമാക്കി. തോൽവിയുടെ നടുവിലും ഇന്ത്യൻ ആരാധകരുടെ മുഖത്ത് സന്തോഷവും അമ്പരപ്പും നിറച്ച ഒരു നിമിഷം സമ്മാനിച്ചിരുന്നു ഇന്നലത്തെ മത്സരം.
വിരാട് കോഹ് ലി എടുത്ത ആ ക്യാച്ചാണ് ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിയത്. 13 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത് നിന്ന ഹെറ്റ്‌മെയറിനെ പുറത്താക്കികൊണ്ടായിരുന്നു ആ ക്യാച്ച്. രവീന്ദ്ര ജഡേജ എറിഞ്ഞ 14-ാം ഓവറിലാണ് ആ നിമിഷം പിറന്നത്.
തുടരെയുള്ള രണ്ട് സിക്സുകൾക്ക് പിന്നാലെ ഹാട്രിക് സിക്സിലേക്കുള്ള ഹെറ്റ്‌മെയറിന്റെ കുതിപ്പാണ് കൊഹ് ലി കയ്യിലാക്കിയത്. ഹെറ്റ്‌മെയര്‍ ഉയര്‍ത്തിയടിച്ച പന്ത് ലോങ് ഓണിലുണ്ടായിരുന്ന കോഹ് ലി പാഞ്ഞെത്തി കൈയിലൊതുക്കുകയായിരുന്നു. ബൗണ്ടറി ലൈനിലേക്ക് വീണുപോകാതെ ബാലന്‍സ് ചെയ്ത താരം ബൗണ്ടറിക്ക് സെന്റി മീറ്ററുകള്‍ക്ക് അരികില്‍ വെച്ച് എഴുന്നേറ്റു.
"ചില സമയത്ത് പന്ത് കൈപ്പിടിയിലൊതുങ്ങും. എന്നാല്‍ മറ്റുചില സമയത്ത് വഴുതിപ്പോകും. കഴിഞ്ഞ മത്സരത്തില്‍ ഒരു ക്യാച്ച് ഞാന്‍ കൈവിട്ടിരുന്നു. അന്ന് ഒരു കൈ നീട്ടിയപ്പോൾ ബോൾ എന്റെ കയ്യിൽ നിന്ന് വഴുതിപ്പോയി. ഇത്തവണ രണ്ടുകൈയ്യും ഒന്നിച്ചുനീട്ടി. ക്യാച്ചെടുക്കാനായി. ഭാഗ്യത്തിന് ആ പന്ത് എന്റെ കൈപ്പിടിയിലൊതുങ്ങി", മത്സരശേഷം ആ ക്യാച്ചിനെക്കുറിച്ച് കൊഹ് ലി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ