ന്യൂഡൽഹി: രാജ്യസഭയിൽ പൗരത്വ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതിനെ ന്യയീകരിച്ച് രാജ്യസഭാംഗം കൂടിയായ ഇന്ത്യയുടെ ബോക്സിംഗ് ചാമ്പ്യൻ മേരി കോം. താൻ എതിർത്താലും ബില്ല് പാസാവുമെന്ന് അറിയാമായിരുന്നെന്നും തന്റെ അഭിപ്രായത്തിന് അതില്‍ വലിയ പങ്കൊന്നുമില്ലെന്നുമാണ് മേരി കോമിന്റെ പ്രതികരണം.
"ഇത് വളരെ സുപ്രധാനമായ ഒരു ബില്ലാണ്. കേന്ദ്ര മന്ത്രി തന്നെ പറഞ്ഞാല്‍ പിന്നെ എനിക്ക് സഭയില്‍ എത്താതിരിക്കാനാവില്ലല്ലോ. ഞാനെതിര്‍ത്താലും ഈ ബില്ല് പാസാവുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ അഭിപ്രായത്തിന് അതില്‍ വലിയ പങ്കൊന്നുമില്ല. ഒന്നും എന്റെ കൈയിലുള്ള കാര്യവുമല്ല. സര്‍ക്കാരും മറ്റെല്ലാവരും പിന്തുണക്കുമ്പോള്‍ ഞാനും ബില്ലിനെ പിന്തുണച്ചു", മേരി കോം വ്യക്തമാക്കിയത്.
"ഞാന്‍ അപേക്ഷിച്ചാലും പൗരത്വ ബില്ല് അവര്‍ പിന്‍വലിക്കാന്‍ പോവുന്നില്ല. സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കുമെന്ന് ഉറപ്പാണ്. ഈ ഘട്ടത്തില്‍ ഇത് നിര്‍ത്തിവെക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ അതിനെ പിന്തുണക്കുക എന്നത് മാത്രമെ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളു", അവർ കൂട്ടിച്ചേർത്തു.
താനിപ്പോഴും ഒരു രാഷ്ട്രീയക്കാരിയല്ലെന്നും കായികതാരം മാത്രമാണെന്നും മേരി കോം പറയുന്നു. എന്താണ് വേണ്ടതെന്ന് എന്നോട് ആരെങ്കിലും ചോദിച്ചാല്‍ ടോക്കിയോ ഒളിംപിക്സില്‍ രാജ്യത്തിനായി സ്വര്‍ണം നേടണമെന്നായിരിക്കും തന്റെ മറുപടിയെന്നാണ് മേരി കോമിന്റെ വാക്കുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ