ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റണ്‍വേട്ടക്കാരന്‍ കിങ്‌സ് ഇലവനില്‍; വസീം ജാഫര്‍ ബാറ്റിങ് പരിശീലകന്‍ 

രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന ഇന്ത്യന്‍ താരം എന്ന നേട്ടം ഈ മാസം വസീം ജാഫര്‍ സ്വന്തമാക്കിയിരുന്നു
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റണ്‍വേട്ടക്കാരന്‍ കിങ്‌സ് ഇലവനില്‍; വസീം ജാഫര്‍ ബാറ്റിങ് പരിശീലകന്‍ 

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വസീം ജാഫറെ ബാറ്റിങ് പരിശീലകനായി നിയമിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ്. ഔദ്യോഗിക വെബ്‌സൈറ്റില്‍ മറ്റ് കോച്ചിങ് അംഗങ്ങളുടെ പേരിനൊപ്പം വസീം ജാഫറുടെ പേരും പരാമര്‍ശിച്ചാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് വസീം ജാഫറുടെ വരവ് സ്ഥിരീകരിച്ചത്. 

രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന ഇന്ത്യന്‍ താരം എന്ന നേട്ടം ഈ മാസം വസീം ജാഫര്‍ സ്വന്തമാക്കിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 20000 റണ്‍സ് എന്ന നേട്ടത്തിലേക്കെത്താന്‍ നാല്‍പ്പത്തിയൊന്നുകാരനായ വസിം ജാഫറിന് ഇനി 853 റണ്‍സ് കൂടി മതി. 

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിങ് പരിശീലകനായി നിയമിതനായതിന് പിന്നാലെ അനില്‍ കുംബ്ലേയ്ക്കാണ് ജാഫര്‍ നന്ദി പറയുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഹെഡ് കോച്ചാണ് കുംബ്ലേ. കുംബ്ലേയോടാണ് ഞാന്‍ നന്ദി പറയുന്നത്. എന്നെ സമീപിച്ചത് കുംബ്ലേയാണ്. അദ്ദേഹത്തിന് കീഴില്‍ ഇന്ത്യയ്ക്കായി കളിക്കുക എന്നത് അഭിമാനകരമായിരുന്നു. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ അറിയാനായിട്ടുണ്ട്. നിലവില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അക്കാദമിയില്‍ ബാറ്റിങ് കോച്ചാണ് ഞാന്‍. ഇത് എന്തുകൊണ്ടുമൊരു നല്ല അവസരമാണെന്നും വസീം ജാഫര്‍ പറയുന്നു. 

2008ല്‍ വസീം ജാഫര്‍ ഐപിഎല്‍ കളിച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായിരുന്നു അന്ന് ജാഫര്‍. ആറ് കളിയില്‍ നിന്ന് 115 റണ്‍സ് മാത്രമാണ് വസീം ജാഫറിന് അന്ന് നേടാനായത്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിങ് കോച്ചായി വസീം ജാഫര്‍ വരുമ്പോള്‍ ജാഫറിന്റെ ബാറ്റിങ് ശൈലിയും ട്വന്റി20 ക്രിക്കറ്റും തമ്മിലുള്ള അകലം ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com