ഇന്നലെ ധോനിക്കെങ്കില്‍ ഇന്ന് കോഹ് ലിക്ക് മറക്കാനാവാത്ത ദിവസം; അടുത്തടുത്ത ദിവസങ്ങള്‍ കണ്ട കൗതുകത്തില്‍ ആരാധകര്‍ 

കൊല്‍ക്കത്തയില്‍ 316 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ കോഹ് ലിയുടെ സെഞ്ചുറി കരുത്തില്‍ ജയിച്ചു കയറി
ഇന്നലെ ധോനിക്കെങ്കില്‍ ഇന്ന് കോഹ് ലിക്ക് മറക്കാനാവാത്ത ദിവസം; അടുത്തടുത്ത ദിവസങ്ങള്‍ കണ്ട കൗതുകത്തില്‍ ആരാധകര്‍ 

ന്ത്യന്‍ ക്രിക്കറ്റിനെ നേട്ടങ്ങളിലേക്ക് നയിച്ച നായകരാണ് കോഹ് ലിയും ധോനിയും. ടീമിനെ ഉയരങ്ങളിലേക്ക് എത്തിച്ചും, വ്യക്തിഗത നേട്ടങ്ങള്‍ സ്വന്തമാക്കിയും കരിയര്‍ അവര്‍ സംഭവ ബഹുലമാക്കുന്നു. നേട്ടങ്ങളുടെ കൊടുമുടികള്‍ കീഴടക്കി വന്ന ഇരുവരുടേയും കരിയറില്‍ പ്രധാനപ്പെട്ട ദിവസങ്ങളാണ് ഈ രണ്ട് ദിവസങ്ങളിലായി കടന്നു പോകുന്നത്. 

ഡിസംബര്‍ 23, ഡിസംബര്‍ 24.ഏകദിനത്തിലെ തന്റെ ആദ്യ സെഞ്ചുറിയിലേക്ക് കോഹ് ലി എത്തിയത് ഡിസംബര്‍ 24നാണ്. 2009ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അത്. കൊല്‍ക്കത്തയില്‍ 316 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ കോഹ് ലിയുടെ സെഞ്ചുറി കരുത്തില്‍ ജയിച്ചു കയറി. 10 റണ്‍സ് എടുത്ത് സെവാഗും, എട്ട് റണ്‍സ് എടുത്ത് സച്ചിനും മടങ്ങിയതിന് പിന്നാലെ ഗംഭീറിനൊപ്പം 224 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്തായിരുന്നു കോഹ് ലി ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്. 

10 വര്‍ഷം പിന്നിടുമ്പോള്‍ സച്ചിന്‍ തീര്‍ത്ത സെഞ്ചുറികളുടെ റെക്കോര്‍ഡിന് അടുത്തെത്തി കഴിഞ്ഞു കോഹ് ലി. ധോനിയിലേക്ക് വരുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോനി യുഗത്തിന് തുടക്കം കുറിച്ച ദിവസമാണ് ഡിസംബര്‍ 23. നീളന്‍ മുടിക്കാരന്‍ ഇന്ത്യന്‍ കുപ്പായത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ദിവസം. 2004 ഡിസംബര്‍ 23ന് ബംഗ്ലാദേശിനെതിരെ ക്രീസിലേക്കെത്തിയാണ് ധോനി തന്റെ പേര് ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ഏഴുതി വയ്ക്കാന്‍ ആരംഭിച്ചത്. 

രണ്ട് പേരുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങള്‍ തൊട്ടടുത്ത് വന്നതിന്റെ ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോനി തന്റെ 15 വര്‍ഷം തികയ്ക്കുമ്പോള്‍ വിരമിക്കലിനെ ചൊല്ലിയുള്ള മുറവിളികളാണ് ചുറ്റും. ട്വന്റി20 ലോകകപ്പില്‍ വിക്കറ്റിന് പിന്നില്‍ ധോനിയുണ്ടാവുമോ എന്നത് സംബന്ധിച്ച ആശങ്കകളാണ് ഇന്ത്യയെ ലോക കിരീടത്തിലേക്ക് നയിച്ച നായകനെ വന്ന് മൂടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com