മുംബൈ: ഇന്ത്യന്‍ ടെന്നീസ് ഇതിഹാസവും ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2020ൽ കരിയറിനോട് വിട പറയുന്ന വര്‍ഷമായിരിക്കുമെന്ന് പേസ് പ്രഖ്യാപിച്ചു. ക്രിസ്മസ് ആശംസകളറിയിച്ച് അദ്ദേഹം ട്വിറ്ററിലൂടെ പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 46 കാരനായ പേസ് 29 വര്‍ഷം നീണ്ട കരിയറിനാണ് വിരാമം കുറിക്കുന്നത്.
"2020ല്‍ തിരഞ്ഞെടുത്ത കുറച്ച് മത്സരങ്ങളില്‍ മാത്രമേ കളിക്കുകയുള്ളൂ. ടീമിനൊപ്പം യാത്ര ചെയ്യും. ലോകത്തെ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം 2020 ആഘോഷിക്കും". വണ്‍ ലാസ്റ്റ് റോര്‍ എന്ന ടാഗില്‍ ഇക്കാലമത്രയുമുള്ള ഓര്‍മകള്‍ പ ങ്കുവെക്കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. എല്ലാ സമയത്തും കൂടെ നിന്ന് പ്രചോദനവും പിന്തുണയും നല്‍കിയ മാതാപിതാക്കള്‍ സഹോദരിമാര്‍ മകള്‍ അയാന എന്നിവര്‍ക്കും പേസ് നന്ദി അറിയിച്ചു.
1973-ല്‍ പശ്ചിമ ബംഗാളിലാണ് പേസ് ജനിച്ചത്. മുംബൈയിലാണ് നിലവില്‍ താമസം. എട്ട് തവണ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാമും 10 തവണ മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടവും ചൂടിയിട്ടുണ്ട്. രാജീവ് ഗാന്ധി ഖേല്‍ രത്‌ന, അര്‍ജ്ജുന, പത്മശ്രീ, പത്മഭൂഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ മുന്‍ ഡേവിസ് കപ്പ് ടീം ക്യാപ്റ്റനായ പേസ് 43 വിജയങ്ങളുമായി ഏറ്റവും കൂടുതല്‍ ഡേവിസ് കപ്പ് വിജയങ്ങള്‍ സ്വന്തമാക്കുന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ