മുംബൈ: ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടി20 പോരാട്ടത്തിന്റെ വേദിയിൽ മാറ്റം. ഈ മാസം 24ന് ബംഗളൂരുവിൽ നടക്കുന്ന മത്സരത്തോടെയായിരുന്നു നേരത്തെ തീരുമാനിച്ച പര്യടനത്തിന്റെ തുടക്കം. പുതിയ തീരുമാനം അനുസരിച്ച് വിശാഖപട്ടണം ടി20യോടെയാണ് പര്യടനത്തിന് തുടക്കമിടുന്നത്.
സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ബിസിസിഐ വേദി മാറ്റിയത്. 24ാം തീയതി എയ്‌റോ ഇന്ത്യ ഷോയ്ക്ക് ബംഗളൂരു വേദിയാകുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഈ പരിപാടിക്ക് സുരക്ഷ ഒരുക്കുന്നതിനാല്‍ മത്സരത്തിന് സുരക്ഷ നല്‍കാന്‍ തടസമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതോടെ ഇതേ ദിവസം മത്സരം സംഘടപ്പിക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐ ആക്‌ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയെ അറിയിക്കുകയായിരുന്നു. ഈ ആവശ്യം ഇടക്കാല ഭരണ സമിതി അംഗീകരിച്ചതോടെയാണ് വേദി വിശാഖപട്ടണമായത്.
ഇതോടെ വിശാഖപട്ടണത്ത് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്ന രണ്ടാം ടി20 27ാം തീയതി ബംഗളൂരു ആതിഥേയത്വം വഹിക്കും. ആകെ രണ്ട് ടി20കളാണ് പരമ്പരയിലുള്ളത്. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ വേദികള്‍ക്ക് മാറ്റമില്ല. മാര്‍ച്ച് രണ്ടിന് ഹൈദരാബാദില്‍ ഏകദിന പരമ്പരയ്ക്ക് തുടക്കമാകും. നാഗ്‌പൂര്‍ (മാര്‍ച്ച് 5), റാഞ്ചി (മാര്‍ച്ച് 8), മൊഹാലി (മാര്‍ച്ച് 10), ദില്ലി (മാര്‍ച്ച് 13) എന്നിവിടങ്ങളിലാണ് ഏകദിന പോരാട്ടങ്ങൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ