ആവേശം അവസാന പന്ത് വരെ; നാല് വിക്കറ്റ് ജയവുമായി കീവീസ്, പരമ്പരയും നേടി

അവസാന ഓവറിലേക്കും അവസാന ബോളിലേക്കും കളി എത്തിക്കാന്‍ ഇന്ത്യന്‍ വനിതകള്‍ക്കായി. എന്നാല്‍ ജയം തലനാരിഴയ്ക്ക് അകന്നു പോയി
ആവേശം അവസാന പന്ത് വരെ; നാല് വിക്കറ്റ് ജയവുമായി കീവീസ്, പരമ്പരയും നേടി

അവസാന പന്തില്‍ ജയം പിടിച്ച് ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കി ന്യൂസിലാന്‍ഡ്. നാല് വിക്കറ്റിനാണ് ആതിഥേയരുടെ ജയം. 136 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കീവീസ് അവസാന ഓവറിലെ അവസാന പന്തില്‍ ജയം പിടിച്ചു. വിജയ ലക്ഷ്യത്തിലേക്ക് എളുപ്പം അടുക്കുകയായിരുന്നു ന്യൂസിലാന്‍ഡ്. പക്ഷേ അവസാന ഓവറിലേക്കും അവസാന ബോളിലേക്കും കളി എത്തിക്കാന്‍ ഇന്ത്യന്‍ വനിതകള്‍ക്കായി. എന്നാല്‍ ജയം തലനാരിഴയ്ക്ക് അകന്നു പോയി. 

അവസാന മൂന്ന് ഓവറില്‍ ന്യൂസിലാന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സ്. ഏഴ് വിക്കറ്റ് ആ സമയം ആതിഥേയരുടെ കയ്യിലുണ്ടായിരുന്നു. എന്നാല്‍ 17ാം ഓവറിലെ രണ്ടാം പന്തില്‍ 62 റണ്‍സ് എടുത്ത് നിന്ന ബേറ്റ്‌സിനെ അരുന്ധതി റെഡി ജെമിമയുടെ കൈകളിലെത്തിച്ചു. അവിടം കൊണ്ടും തീര്‍ന്നില്ല. 17ാം ഓവറിലെ നാലാം പന്തില്‍ അന്ന പീറ്റേഴ്‌സനേയും അരുന്ധതി ദീപ്തി ശര്‍മയുടെ കൈകളില്‍ എത്തിച്ച് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി.  

വെല്ലിങ്ടണില്‍ ഇന്ത്യ വിജയലക്ഷ്യത്തിലേക്ക് അടുത്തപ്പോള്‍ അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞത് പോലൊന്ന് രണ്ടാം ട്വന്റി20യില്‍ കീവീസ് ഇന്നിങ്‌സിലും കാണുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍ അവസാന പന്തില്‍ ജയം ഉറപ്പിക്കാന്‍ അവര്‍ക്കായി. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സ് എന്നയിടത്ത് നിന്നും ബേറ്റ്‌സും, ക്യാപ്റ്റന്‍ സറ്റര്‍വെയ്റ്റും ചേര്‍ന്ന് കീവീസിനെ പതിയെ വിജയ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. 52 പന്തില്‍ നിന്നും 5 ഫോറിന്റെ അകമ്പടിയോടെയാണ് ബേറ്റ്‌സ് 62 റണ്‍സെടുത്തത്.  

അവസാന ഓവറില്‍ കീവീസിന് വേണ്ടി വന്നത് 9 റണ്‍സ്. എന്നാല്‍ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ കാസ്പറക് ബൗണ്ടറി കടത്തി. രണ്ടാം പന്തില്‍ വിക്കറ്റ് വീണുവെങ്കിലും മൂന്നാം പന്തില്‍ രണ്ട് റണ്‍സും പിന്നെയുള്ള മൂന്ന പന്തില്‍ സിംഗിള്‍ എടുത്തും ന്യൂസിലാന്‍ഡ് ജയിച്ചു കയറിയ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ജെമിമയുടെ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് 20 ഓവറില്‍ 135 റണ്‍സിലെത്തിയത്. 

ഒരു വിക്കറ്റ് നഷ്ടത്തില്‍ എട്ട് റണ്‍സ് എന്ന നിലയില്‍ നിന്നും 9 ഓവറില്‍ 71 റണ്‍സിലേക്കെത്തിയപ്പോഴേക്കും മന്ദാനയെ കീവീസ് മടക്കി. മന്ദാന മടങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. മന്ദാന 27 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സും പറത്തി 36 റണ്‍സ് എടുത്തു. ജെമിമ 53 പന്തില്‍ നിന്നും ആറ് ഫോറും ഒരു സിക്‌സും പറത്തി 72 റണ്‍സ് എടുത്താണ് പുറത്തായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com