തകര്‍ത്തടിച്ചിട്ടും ജയം തൊടാനായില്ല, കീവീസിന് നാല് റണ്‍സ് ജയം, പരമ്പരയും

ഹാമില്‍ട്ടണില്‍ 212 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് 4 റണ്‍സിന്റെ തോല്‍വി. പരമ്പര 2-1ന് കീവീസ് സ്വന്തമാക്കി
തകര്‍ത്തടിച്ചിട്ടും ജയം തൊടാനായില്ല, കീവീസിന് നാല് റണ്‍സ് ജയം, പരമ്പരയും

ഇന്ത്യയ്ക്ക് ഇനിയും കാത്തിരിക്കണം, കീവീസ് മണ്ണില്‍ ഒരു ട്വന്റി20 പരമ്പര ജയത്തിനായി. മൂന്നാം ട്വന്റി20 ജയിച്ച് ചരിത്രം കുറിക്കാനിറങ്ങിയ രോഹിത്തിനേയും സംഘത്തിനേയും കാത്തിരുന്നത് തോല്‍വി. ഹാമില്‍ട്ടണില്‍ 212 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് 4 റണ്‍സിന്റെ തോല്‍വി. പരമ്പര 2-1ന് കീവീസ് സ്വന്തമാക്കി. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് എടുക്കാനെ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞുള്ളു. 

അവസാന രണ്ട് ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയത് 30 റണ്‍സ്. കാര്‍ത്തിക്കും ക്രുനാലും ചേര്‍ന്ന് 18ാം ഓവറില്‍ നേടിയത് 14 റണ്‍സ്. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 15 റണ്‍സായിരുന്നെങ്കിലും 11 റണ്‍സ് നേടുവാനെ ഇന്ത്യക്കായുള്ളു .അവസാന ഓവറുകളില്‍ ക്രുനാല്‍ പാണ്ഡ്യയും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് റണ്‍സ് വാരിക്കൂട്ടി ഇന്ത്യയെ ജയത്തിലേക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 16 പന്തില്‍ നിന്നും നാല് സിക്‌സ് പറത്തിയാണ് ദിനേശ് കാര്‍ത്തിക് 33 റണ്‍സ് നേടിയത്. ക്രുനാല്‍ 13 പന്തില്‍ നിന്നും രണ്ട് ഫോറും രണ്ട് സിക്‌സും പറത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഇന്ത്യയെ ജയത്തിന് മുന്നിലെത്തിക്കാന്‍ ഇവര്‍ക്കായി.

വിജയ് ശങ്കറിന്റേയും പന്തിന്റേയും ഹര്‍ദിക് പാണ്ഡ്യയുടേയുമെല്ലാം ബാറ്റിങ് വെടിക്കെട്ടിന്റെ ആയുസ് കുറഞ്ഞതാണ് ഇന്ത്യയെ തോല്‍വിയിലേക്കെത്തിച്ചത്. 28 പന്തില്‍ നിന്നും അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തി വിജയ് ശങ്കര്‍ 43 റണ്‍സും, 12 പന്തില്‍ നിന്ന് ഒരു ഫോറും മൂന്ന് സിക്‌സും പറത്തി പന്ത് 28 റണ്‍സും, 11 പന്തില്‍ നിന്ന് ഒരു ഫോറും രണ്ട് സിക്‌സും പറത്തി പാണ്ഡ്യ 21 റണ്‍സും നേടി പുറത്തായി. 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ അഞ്ച് റണ്‍സ് എടുത്ത് നിന്ന ധവാനെ സാന്ത്‌നര്‍ മടക്കിയിരുന്നു. 32 പന്തില്‍ നിന്നും 38 റണ്‍സ് നേടി രോഹിത് നിലയുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 213 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തിലെ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടമായി. അഞ്ച് റണ്‍സ് മാത്രം എടുത്ത് നില്‍ക്കെ ധവാനെ സാന്‍ത്‌നര്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ പുറത്താക്കി. രോഹിത് ശര്‍മയും വിജയ് ശങ്കറും ചേര്‍ന്ന് സ്‌കോറിങ്ങിന്റെ വേഗം കുറയാതെ  കൊണ്ടുപോകുന്നതിന് ഇടയില്‍ വിജയ് ശങ്കറിനേയും കീവീസ് മടക്കി.

28 പന്തില്‍ നിന്നും അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തി നില്‍ക്കെയാണ് സാന്ത്‌നര്‍ വിജയ് ശങ്കറെ ഗ്രാന്‍ഡ്‌ഹോമിന്റെ കൈകളില്‍ എത്തിച്ചത്. 26 റണ്‍സ് എടുത്ത രോഹിത്തിനൊപ്പം പന്താണ് ഇപ്പോള്‍ ക്രീസില്‍. വിജയ് ശങ്കര്‍ പോയതിന് പിന്നാലെ ക്രീസിലേക്കെത്തിയ പന്ത് തകര്‍പ്പന്‍ കളിയാണ് പുറത്തെടുക്കുന്നത്. നേരിട്ട ആദ്യ രണ്ട്‌ പന്തില്‍ ഫോറും സിക്‌സും പറത്തിയ പന്ത് പിന്നാലെ വന്ന ഇഷ് സോധിയെ ഒന്‍പതാം ഓവറിലെ രണ്ടാം പന്തില്‍ലോങ് ഓഫീന് മുകളിലൂടെ പായിച്ചു. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ കീവീസ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എടുത്തു. 72 റണ്‍സ് എടുത്ത മണ്‍റോയുടെ ഇന്നിങ്‌സിലൂടെയാണ് കീവീസ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 40 പന്തില്‍ നിന്നും അഞ്ച് സിക്‌സും ആറ് ഫോറും പറത്തിയാണ് മണ്‍റോ മടങ്ങിയത്. ഓപ്പണിങ്ങില്‍ സീഫേര്‍ട്ടും മണ്‍റോയും കൂടി 80 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്തു. സീഫേര്‍ട്ടിന് പിന്നാലെ എത്തിയ കെയിന്‍ വില്യംസനെ കൂട്ടുപിടിച്ച് മണ്‍റോയ 13 ഓവറില്‍ ടീം സ്‌കോര്‍ 135ലെത്തിച്ചു. ഈ സമയം മണ്‍റോയെ ഹര്‍ദിക്കിന്റെ കൈകളില്‍ എത്തിച്ച് കുല്‍ദീപ് ആ ഭിഷണി തീര്‍ത്തു. 

എന്നാല്‍ രണ്ടാം ട്വന്റി20യില്‍ നിര്‍ത്തിയിടത്ത് നിന്നും തുടങ്ങുകയായിരുന്നു ഗ്രാന്‍ഡ്‌ഹോം. അവസാന ഓവറുകളില്‍ ഗ്രാന്‍ഡ്‌ഹോം തകര്‍ത്തു കളിച്ചു. 15 പന്തില്‍ നിന്നും മൂന്ന് ഫോറും ഒരു സിക്‌സും പറത്തി നിന്ന ഗ്രാന്‍ഡ്‌ഹോമിനെ ഭുവി ധോനിയുടെ കൈകളില്‍ എത്തിച്ചു. ഗ്രാന്‍ഡ്‌ഹോമിനെ മടക്കിയെങ്കിലും സ്‌കോര്‍ 200 കടക്കുന്നതില്‍ നിന്നും കീവീസിനെ തടയാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. ഡാരിയലും, ടെയ്‌ലറും ചേര്‍ന്ന് കീവീസ് സ്‌കോര്‍ ഇരുന്നൂറ് കടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com