ലണ്ടന്‍: ഇംഗ്ലണ്ടിൽ ഇന്ന് സൂപ്പർ പോരാട്ടം അരങ്ങേറും. എഫ്എ കപ്പ് ഫുട്ബോൾ പോരാട്ടത്തിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അതികായരായ ചെൽസി മറ്റൊരു കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ നേരിടും. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഉൾപ്പടെ അവസാന നാല് തവണ ഏറ്റുമുട്ടിയപ്പോഴും ചെൽസിക്കായിരുന്നു ജയം. ഇന്നും ജയിച്ചാൽ എഫ്എ കപ്പിൽ തുടർച്ചയായി അഞ്ച് തവണ യുനൈറ്റഡിനെ തോൽപിക്കുന്ന ടീമെന്ന റെക്കോർഡ് ചെൽസിക്ക് സ്വന്തമാവും.
താത്കാലിക കോച്ച് ഒലേ സോൾഷെയറിന് കീഴിൽ ആദ്യ തോൽവി നേരിട്ടാണ് യുനൈറ്റഡ് ഇറങ്ങുന്നത്. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയാണ് യുനൈറ്റഡിനെ വീഴ്ത്തിയത്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോട് ആറ് ഗോളിനും ബോൺമൗത്തിനോട് നാല് ഗോളിനും തോറ്റാണ് ചെൽസി വരുന്നത്. സീസണിന്റെ തുടക്കത്തിൽ പ്രകടിപ്പിച്ച മുന്നേറ്റം നിലനിർത്താൻ സാധിക്കാത്തത് അവർക്ക് തിരിച്ചടിയായി മാറിയ ഘട്ടത്തിലാണ് യുനൈറ്റഡിനെ നേരിടാനായി ചെൽസി ഇറങ്ങുന്നത്.
ചെൽസി കോച്ച് മൗറീസിയോ സരിക്ക് ഏറെ നിർണായകമാണ് ഈ മത്സരം. യുണൈറ്റഡിനോടും തോൽവി നേരിട്ടാൽ സരിയുടെ കസേര തെറിക്കുമെന്നാണ് വിലയിരുത്തലുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ