ചെന്നൈ: കാലിക്കറ്റ് ഹീറോസ് പ്രഥമ പ്രൊ വോളിബോൾ ലീഗിന്റെ ഫൈനലിൽ എത്തി. സെമിയിൽ യു മുംബയെ തകർത്താണ് ഹീറോസിന്റെ മുന്നേറ്റം. നേരിട്ടുള്ള സെറ്റുകൾക്കാണ് ഹീറോസിന്റെ വിജയം. സ്കോർ: 15–12, 15–9, 16–14. ബുധനാഴ്ച നടക്കുന്ന കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് – ചെന്നൈ സ്പാർട്ടൻസ് രണ്ടാം സെമി ഫൈനൽ പോരാട്ടത്തിലെ വിജയികളുമായാണ് കാലിക്കറ്റ് കിരീടത്തിനായി ഏറ്റുമുട്ടുക.
ലീഗിൽ എല്ലാ കളികളും ജയിച്ച കാലിക്കറ്റ് ഹീറോസ്, അജയ്യരായാണ് ഫൈനലിനു ടിക്കറ്റെടുത്തത്. ടൂർണമെന്റിലുടനീളം ടീം പുറത്തെടുത്ത മികവ് സെമിയിലും ആവർത്തിക്കുകയായിരുന്നു. ക്യാപ്റ്റൻ ജെറോം വിനീതും അജിത്ത് ലാലും വിദേശ താരം പോൾ ലോട്മാനും അടങ്ങിയ സംഘം എതിരാളികൾ ഒരു പഴുതും അനുവദിക്കാതെ തന്നെ കളം നിറഞ്ഞു. ജെറോം വിനീതാണ് കളിയിലെ താരം.
തിങ്കളാഴ്ച അവസാന ലീഗ് മത്സരത്തിൽ അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ ഒന്നിനെതിരെ നാലു സെറ്റുകൾക്ക് തകർത്ത് നാലാം സ്ഥാനക്കാരായാണ് യു മുംബ സെമിയിൽ സ്ഥാനമുറപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ