ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ- പാക്കിസ്ഥാൻ മത്സരം സംബന്ധിച്ച് വലിയ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. മത്സരം നടത്തുമെന്നാണ് ഐസിസി പറയുന്നത്. എന്നാൽ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാൽ ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ നിന്ന് പിൻമാറുമെന്ന നിലപാടിലാണ് ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ). ബോർഡിലെ ഉന്നതനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ലോകകപ്പിലെ ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തിന്റെ കാര്യത്തിൽ വ്യക്തത വരാൻ ഇനിയും സമയമെടുക്കും. ലോകകപ്പ് ആരംഭിക്കാൻ രണ്ട് മാസത്തിലേറെ സമയം ഇനിയുമുണ്ട്. ഇക്കാര്യത്തിൽ ഐസിസിക്കു പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. പാക്കിസ്ഥാനുമായി ലോകകപ്പിൽ കളിക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചാൽ മത്സരത്തില്‍ നിന്ന് ഇന്ത്യ പിൻമാറും. ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ട. പക്ഷേ, കളത്തിലിറങ്ങാതെ പാക്കിസ്ഥാന് രണ്ട് പോയിന്റ് ലഭിക്കുന്ന സ്ഥിതി വിശേഷമുണ്ടാകും. ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിലെത്തിയാൽ കളിക്കാതെ തന്നെ പാക്കിസ്ഥാൻ കിരീടം നേടുന്ന അവസ്ഥയുമുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ മാസം 27 മുതൽ ദുബായിൽ ഐസിസിയുടെ യോഗം നടക്കുന്നുണ്ട്. ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തിന്റെ കാര്യം അവിടെ ചർച്ചയ്ക്കു വരും. ബിസിസിഐ സിഇഒ രാഹുൽ ജോഹ്റി, സെക്രട്ടറി അമിതാഭ് ചൗധരി എന്നിവരാകും യോഗത്തിൽ ബിസിസിഐയെ പ്രതിനിധീകരിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ