മാഡ്രിഡ്: ശതകോടികൾ മുടക്കി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പാളയത്തിലെത്തിക്കുമ്പോൾ യുവന്റസിൽ മനസിൽ ചാമ്പ്യൻസ് ലീഗ് കിരീടമായിരുന്നു. എന്നാൽ പ്രീ ക്വാർട്ടറിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോട് മറുപടിയില്ലത്ത രണ്ട് ഗോളുകൾക്ക് തോറ്റത് ഇറ്റാലിയൻ കരുത്തർക്ക് തിരിച്ചടിയായി. മത്സരത്തിൽ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ റൊണാൾഡോ പരാജയപ്പെട്ടു. തുടക്കത്തിൽ ഫ്രീകിക്കിലൂടെ ഗോൾ നേടാൻ അവസരം ലഭിച്ചപ്പോൾ റൊണാൾഡോയുടെ ഗോളെന്നുറച്ച ഷോട്ട് അത്‌ലറ്റിക്കോ ഗോൾ കീപ്പർ ഒബ്ളാക് ഒറ്റക്കൈകൊണ്ട് തട്ടിമാറ്റുകയും ചെയ്തു.
അത്‌ലറ്റിക്കോ മാഡ്രിഡിന്റെ നഗര വൈരികളായ റയൽ മാഡ്രിഡിൽ നിന്നാണ് റൊണാൾഡോ യുവന്റസിലേക്ക് മാറിയത്. മാഡ്രിഡിൽ നിന്ന് മടങ്ങിയ ശേഷം വീണ്ടും അവിടെ കളിക്കാനെത്തിയ റൊണാൾഡോയ്ക്ക് അത്ര സുഖകരമായ സ്വീകരണമായിരുന്നില്ല ലഭിച്ചത്. തങ്ങളുടെ നഗര വൈരികളായ ടീമിന്റെ മുൻ കളിക്കാരൻ ആയിരുന്നു എന്നതിനാൽ റൊണാൾഡോയുടെ ഒരോ ടച്ചും കൂവി കൊണ്ടും വിസിൽ അടിച്ചും കൊണ്ടാണ് ഗ്യാലറി ഏറ്റെടുത്തത്.
കാണികളുടെ പ്രതികരണത്തിൽ റൊണാൾഡോ അസ്വസ്ഥനായിരുന്നു. മാനംപോയ തോല്‍വിക്ക് ആരാധകരോട് അരിശം തീര്‍ക്കാന്‍ മറന്നില്ല പോര്‍ച്ചുഗൽ നായകന്‍. മിക്‌സഡ് ഏരിയയില്‍ എത്തിയപ്പോള്‍ വലതു കൈ കൊണ്ട് അഞ്ചെന്ന് ഗ്യാലറികളെ നോക്കി കാണിച്ചാണ് ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിട്ടത്. പിന്നീട് മാധ്യമങ്ങളുടെ മുന്നിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ പരിഹസിച്ചു. തനിക്ക് അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുണ്ട് എന്ന് പറഞ്ഞ റൊണാൾഡോ അത്‌ലറ്റിക്കോ മാഡ്രിഡിന് പൂജ്യം കിരീടങ്ങളാണ് ഉള്ളത് എന്നും ഓർമ്മിപ്പിച്ചു. മത്സര സമയത്തും ഗ്യാലറിയെ നോക്കി കൈ കൊണ്ടും റൊണാൾഡോ അഞ്ച് കിരീടങ്ങൾ എന്ന കാര്യം ഓർമ്മിപ്പിച്ചിരുന്നു.
2008ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടിയും പിന്നീട് നാല് തവണ റയല്‍ മാഡ്രിഡിനു വേണ്ടിയുമാണ് റൊണാൾഡോയുടെ ചാമ്പ്യന്‍സ് ലീഗ് നേട്ടങ്ങൾ. 2014, 16 17, 18 വര്‍ഷങ്ങളിലാണ് ക്രിസ്റ്റ്യാനോയുടെ മിടുക്കില്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയത്. 2014ലിലും 16ലിലും അത്‌ലറ്റിക്കോയായിരുന്നു ഫൈനലില്‍ റയലിന്റെ എതിരാളി. 2017ല്‍ ഇപ്പോഴത്തെ ടീം യുവന്റസും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ