ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ നിന്ന് ഇന്ത്യ പിൻമാറണമെന്നും കളിക്കണമെന്നുമുള്ള അഭിപ്രായങ്ങൾ വാർത്തകളിൽ നിറയുകയാണ്. പാക്കിസ്ഥാനെതിരെ കളിക്കാതിരിക്കരുതെന്നും അവരെ പരാജയപ്പെടുത്തുകയാണ് വേണ്ടതെന്നും കഴിഞ്ഞ ദിവസം ഇതിഹാസ ബാറ്റ്സ്മാൻ സുനിൽ ഗവാസ്കർ അഭിപ്രായപ്പെട്ടിരുന്നു. സമാന നിരീക്ഷണവുമായി എത്തിയിരിക്കുകയാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ.
ഇന്ത്യ മത്സരത്തിൽ നിന്ന് പിൻമാറുന്നതിലൂടെ പാക്കിസ്ഥാന് രണ്ട് പോയിന്റ് സൗജന്യമായി ലഭിക്കുന്നത് കാണാൻ താത്പര്യമില്ലെന്ന് സച്ചിൻ വ്യക്തമാക്കി. ലോകകപ്പ് വേദികളിൽ എക്കാലവും പാക്കിസ്ഥാന് മേൽ ആധിപത്യമുള്ള ടീമാണ് ഇന്ത്യയെന്ന കാര്യവും സച്ചിൻ ചൂണ്ടിക്കാട്ടി.
‘ലോകകപ്പ് മത്സരങ്ങളിൽ എക്കാലവും പാക്കിസ്ഥാനെ തോൽപ്പിച്ച ചരിത്രമേ നമുക്കുള്ളൂ. ഒരിക്കൽക്കൂടി അവരെ തോൽപ്പിക്കാൻ കിട്ടിയ അവസരമാണിത്. മത്സരം ബഹിഷ്കരിച്ച് അവർക്കു വെറുതെ രണ്ട് പോയിന്റു സമ്മാനിക്കുന്നതും അങ്ങനെ അവരെ സഹായിക്കുന്നതും വ്യക്തിപരമായി വെറുക്കുന്നു. എന്തൊക്കെ പറഞ്ഞാലും എന്നെ സംബന്ധിച്ച് ഇന്ത്യ തന്നെയാണ് എന്നും പ്രധാനം. അതുകൊണ്ടുതന്നെ രാജ്യം തീരുമാനിക്കുന്നതു തന്നെയാണ് എന്റെയും നിലപാട്. പൂര്‍ണ ഹൃദയത്തോടെ ആ തീരുമാനത്തെ ഞാനും പിന്തുണയ്ക്കും’- സച്ചിൻ വ്യക്തമാക്കി. ജൂൺ 16ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലാണ് ഇന്ത്യ- പാക്കിസ്ഥാൻ മത്സരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ