പിടിച്ചുനിന്നത് രാഹുലും കോഹ്‌ലിയും ധോണിയും മാത്രം; ഇന്ത്യയെ എറിഞ്ഞൊതുക്കി ഓസീസ്

ഇന്ത്യക്കെതിരായ ഒന്നാം ടി20യിൽ ഓസ്ട്രേലിയക്ക് 127 റൺസ് വിജയ ലക്ഷ്യം
പിടിച്ചുനിന്നത് രാഹുലും കോഹ്‌ലിയും ധോണിയും മാത്രം; ഇന്ത്യയെ എറിഞ്ഞൊതുക്കി ഓസീസ്


വിശാഖപട്ടണം: ഇന്ത്യക്കെതിരായ ഒന്നാം ടി20യിൽ ഓസ്ട്രേലിയക്ക് 127 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 126 റൺസാണ് കണ്ടെത്തിയത്. 

തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയെ (അഞ്ച്) നഷ്ടമായ ഇന്ത്യക്കായി ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ കെഎല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി. 36 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം രാഹുല്‍ 50 റണ്‍സെടുത്ത് മടങ്ങി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 24 റണ്‍സെടുത്തു പുറത്തായി. പിന്നീട് ഇന്ത്യക്ക് തുടരെ വിക്കറ്റുകള്‍ വീണു. റിഷഭ് പന്ത് (മൂന്ന്), കാര്‍ത്തിക് (ഒന്ന്), ഹര്‍ദിക് പാണ്ഡ്യ (ഒന്ന്), ഉമേഷ് യാദവ് (രണ്ട്) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. ഒരറ്റത്ത് വിക്കറ്റുകൾ വീണപ്പോൾ എംഎസ് ധോണി 37 പന്തിൽ 29 റണ്‍സുമായി പുറത്താകാതെ നിന്നു. 

ഓസ്ട്രേലിയക്കായി കോൾടർ നെയ്ൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. ബെഹ് രൻഡോഫ്, ആദം സാംപ, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റുമെടുത്തു. 

നേരത്തെ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി പഞ്ചാബുകാരനായ യുവ സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ടെ അരങ്ങേറ്റം കുറിച്ചു. മെയ് മാസത്തില്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പിന്റെ ഡ്രസ് റിഹേഴ്‌സലായാണ് ഈ പരമ്പര കണക്കാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com