ലണ്ടൻ: കൺമുന്നിൽ ഒരു വെള്ളക്കുപ്പി കണ്ടാൽ ഇനിമുതൽ ആഴ്സണൽ പരിശീലകൻ ഉനയ് എമ്റെ ഒന്ന് വിറയ്ക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിൽ ബ്രൈറ്റനെതിരായ ബോക്‌സിങ് ഡേ മത്സരത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മൈതാനത്തിന് അരികിലിരുന്ന വെള്ളക്കുപ്പി ചവിട്ടിത്തെറിപ്പിക്കുമ്പോള്‍ ഇത്ര വലിയ വില നല്‍കേണ്ടിവരുമെന്ന് എമ്റെ സ്വപ്നത്തില്‍പ്പോലും കരുതിക്കാണില്ല.
വികാരത്തള്ളിച്ചയിൽ രോഷം മുഴുവൻ വെള്ളക്കുപ്പിയോട് തീർത്ത എമ്റെയ്ക്ക് എട്ടിന്റെ പണിയാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ നൽകിയത്. മര്യാദയില്ലാത്ത പെരുമാറ്റത്തിന് ഏഴ് ലക്ഷം രൂപയാണ് അസോസിയേഷന്‍ പിഴയിട്ടത്.
ദുർബലരായ ബ്രൈറ്റനോട് സമനിലയില്‍ കുരുങ്ങിയതാണ് ആഴ്സണല്‍ പരിശീലകന്റെ നിയന്ത്രണം നഷ്ടപ്പെടുത്തിയത്. രോഷം കാരണം വെള്ളക്കുപ്പി ആരാധകരുടെ ഇടയിലേക്കാണ് എമ്റെ ചവിട്ടിത്തെറിപ്പിച്ചത്. അബദ്ധം പിണഞ്ഞത് മനസിലാക്കി എമ്റെ ബ്രൈറ്റൻ ആരാധകരോട് ആഴ്സണൽ കോച്ച് മാപ്പ് പറഞ്ഞു.
എന്നാൽ അതുകൊണ്ട് ക്ഷമിക്കാന്‍ അസോസിയേഷന്‍ തയ്യാറായിരുന്നില്ല. വലിയ ക്ലബിന്റെ പരിശീലകനായതിനാൽ പിഴത്തുകയിലും അസോസിയേഷൻ ഒരു കുറവും വരുത്തിയതുമില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ