സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ ഏറ്റവും വലിയ തലവേദനയായിരുന്നു ഓപണിങ് സഖ്യം. ഓപണർ കെഎൽ രാഹുൽ അഡ്‌ലെയ്ഡിലും പെര്‍ത്തിലും പരാജയമായപ്പോൾ മെല്‍ബണ്‍ ടെസ്റ്റില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ സിഡ്‌നിയിലെത്തിയപ്പോള്‍ രാഹുലിന് വീണ്ടും നറുക്ക് വീണു. കുഞ്ഞിനെ കാണാന്‍ രോഹിത് ശര്‍മ്മ നാട്ടിലേക്ക് മടങ്ങിയതോടെയാണ് കെഎല്‍ രാഹുലിന് വീണ്ടും അവസരം കിട്ടിയത്. എന്നാൽ ആ അവസരവും മുതലാക്കാൻ താരത്തിന് സാധിക്കാതെ പോയി.
എന്നാൽ താരത്തെ ഉൾപ്പെടുത്തിയതിനെതിരെ ആരാധകർ വീണ്ടും രംഗത്തെത്തി. ഒരു ഘട്ടത്തില്‍ പോലും ടീമിന് ഗുണകരമാകാത്ത രാഹുലിനെ എന്തിനാണ് ടീമിന്റെ ഭാഗമാക്കിയതെന്ന് ആരാധകര്‍ ചോദിച്ചു.
ആരാധകരുടെ രോഷം ശരിയായിരുന്നുവെന്ന് സിഡ്‌നിയിലെ താരത്തിന്റെ പ്രകടനം തന്നെ അടിവരയിടുന്നു. മിച്ചൽ സ്റ്റാർക്കിന്റെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ആത്മവിശ്വാസത്തോടെ തുടങ്ങിയ രാഹുലിന് രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ തന്നെ ക്രീസ് വിടേണ്ടി വന്നു. ഹാസ്‌ലെവുഡാണ് താരം പുറത്തായത്. ആറ് പന്തില്‍ ഒൻപത് റണ്‍സായിരുന്നു സമ്പാദ്യം. ഇതോടെയാണ് ആരാധകർ വിമർശനവുമായി രംഗത്തെത്തിയത്.
വെള്ളത്തിലിട്ട നൂഡില്‍സ് വെന്തിട്ടില്ല അതിന് മുൻപെ രാഹുല്‍ പുറത്തായി എന്നായിരുന്നു രാഹുലിന്റെ പുറത്താകലിനെ ഒരു ആരാധകൻ കണക്കിന് പരിഹസിച്ചത്. ഞാൻ എഴുന്നേൽക്കാൻ അഞ്ച് മിനുട്ട് വൈകിയെന്നും അതിനാൽ ഇതിഹാസത്തിന്റെ ബാറ്റിങ് നഷ്ടമായെന്നും മറ്റൊരു ആരാധകൻ ട്വീറ്റ് ചെയ്ത്. ഇതിലും ഭേദം ഉമേഷ് യാദവിനെ ഓപണര്‍ ആക്കാമായിരുവെന്ന് മറ്റൊരാൾ.
രാഹുല്‍ പൂജ്യത്തിന് പുറത്തായാല്‍ പിച്ച് ബാറ്റിങ്ങിന് ദുഷ്‌കരമാണെന്നും അഞ്ച് റണ്‍സിനാണ് പുറത്താകുന്നതെങ്കില്‍ ബാറ്റിങ് പിച്ച് ആണെന്ന് വേണം കരുതാനെന്നുമായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്. അഞ്ച് മണിക്ക് എഴുന്നേറ്റുവെന്നും ഒൻപത് മിനുട്ടിനുള്ളിൽ കെഎല്‍ രാഹുല്‍ പുറത്തായി എന്നുമായിരുന്നു മറ്റൊരു ആരാധകന്റെ ട്വീറ്റ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ