സിഡ്നി: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ചേതേശ്വർ പൂജാരയ്ക്ക് ഇരട്ട സെഞ്ചുറി നഷ്ടം. 193 റണ്‍സെടുത്താണ് പൂജാര പുറത്തായത്. നഥാന്‍ ലിയോണ്‍ ആണ് പുറത്താക്കിയത്. 22 ബൗണ്ടറികൾ ഉൾപ്പെട്ടതായിരുന്നു പൂജാരയുടെ ഇന്നിങ്സ്. 373 പന്തുകൾ നേരിട്ട താരം ഒമ്പത് മണിക്കൂറും എട്ടു മിനിറ്റുമാണ് ക്രീസിലുണ്ടായിരുന്നത്. നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 430 എന്ന നിലയിലാണ് ഇന്ത്യ. ഋഷഭ് പന്തും രവീന്ദ്ര ജഡേജയുമാണ് ഇപ്പോൾ ക്രീസിലുള്ളത്.
രണ്ടാം ദിനം കളി തുടങ്ങുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. ഹനുമ വിഹാരിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. നഥാന്‍ ലിയോണ്‍ തന്നെയാണ് വിഹാരിയെയും പുറത്താക്കിയത്. 96 പന്തില്‍ 42റൺസാണ് താരം അടിച്ചത്. പൂജാരയും വിഹാരിയും ചേർന്ന് അഞ്ചാം വിക്കറ്റിൽ 101 റണ്‍സാണ് ഇന്ത്യൻ സ്കോർബോർഡിൽ ചേർത്തത്.
ഇന്നലെ ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിലാണ് 303റൺസ് നേടിയത്. കെഎൽ രാഹുൽ, അഗര്‍വാള്‍, നായകന്‍ വിരാട് കൊഹ്ലി, അജിങ്ക്യാ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനം നഷ്ടമായത്. കെഎൽ രാഹുലിന്റെ വിക്കറ്റ് തുടക്കത്തിലെ നഷ്ടപ്പെട്ടു. ഹേസിൽവുഡിന്‍റെ പന്തിൽ മാർഷിന്‍റെ കൈകളിൽ എത്തിയാണ് രാഹുൽ പുറത്തായത്. ഒൻപത് റൺസ് മാത്രമാണ് രാഹുലിന് സ്കോർ ബോർഡിൽ ചേർക്കാനായത്.
പൂജാരയ്ക്കൊപ്പം മായങ്ക് അഗർവാൾ ക്രീസിൽ നിലയുടപ്പിച്ചതോടെ ഇരുവരും ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഏഴ് ഫോറും രണ്ടു സിക്സും ഉൾപ്പെട്ടതായിരുന്നു അഗർവാളിന്റെ ഇന്നിങ്സ്. 77 റണ്‍സ് നേടി അഗർവാൾ പുറത്താകുമ്പോൾ ഇരുവരും ചേർന്ന് 116 റൺസ് സ്കോർബോർഡിൽ ചേർത്തിരുന്നു. നാലാമനായിറങ്ങിയ നായകൻ വിരാട് കൊഹ്ലി 23റൺസ് എടുത്ത് പുറത്തായി. 18റൺസ് നേടി രഹാനയും മടങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ