നെല്‍സണ്‍: ന്യൂസിലൻഡ്- ശ്രീലങ്ക ഏകദിന പരമ്പര ചില വ്യക്തിഗത പ്രകടനങ്ങളാൽ ശ്രദ്ധേയമായിരുന്നു. ന്യൂസിലൻഡ് മികച്ച ബാറ്റിങുമായി കളം നിറഞ്ഞ് പരമ്പര തൂത്തുവാരി. ന്യൂസിലൻഡ് ബാറ്റ്സ്മാൻമാർ കരുത്തുറ്റ ബാറ്റിങ് പുറത്തെടുത്ത പിച്ചിൽ ശ്രീലങ്കൻ ബാറ്റ്സ്മാൻമാർക്ക് വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല എന്നത് കൗതുകമുണർത്തി.
എന്നാൽ ലങ്കൻ നിരയിൽ കിവികളെ വെല്ലുവിളിച്ചത് തിസര പെരേര മാത്രമായിരുന്നു. രണ്ടാം മത്സരത്തിൽ സെഞ്ച്വറി നേട്ടവുമായി വിജയത്തിന് അരികിൽ വരെ ടീമിനെ ഒറ്റയ്ക്ക് എത്തിക്കുവാൻ പെരേരയ്ക്ക് സാധിച്ചു. അവസാന പോരാട്ടത്തിലും വെടിക്കെട്ട് ബാറ്റിങാണ് പെരേര പുറത്തെടുത്തത്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി താരത്തിന് തികയ്ക്കാനായില്ല. പെരേരയെ 63 പന്തില്‍ 80 റണ്‍സില്‍ നില്‍ക്കേ മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍ പുറത്താക്കുകയായിരുന്നു. ശ്രീലങ്കന്‍ ഇന്നിങ്സിന്റെ 39ാം ഓവറില്‍ ലോക്കീ ഫെര്‍ഗൂസൻ എറിഞ്ഞ പന്തിലായിരുന്നു ഗുപ്‌റ്റില്‍ താരത്തെ പിടിച്ചത്.
ഗുപ്റ്റിൽ സ്വന്തമാക്കിയ ഈ ക്യാച്ചാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വാർത്തയായത്. പെരേരെയെ പുറത്താക്കാൻ ഗുപ്റ്റിൽ പന്ത് പറന്ന് പിടിക്കുകയായിരുന്നു. ബൗണ്ടറിക്ക് ശ്രമിച്ച പെരേരയെ പറന്നുയർന്ന് ഒറ്റകൈ കൊണ്ടാണ് ഗുപ്റ്റിൽ പിടിച്ചത്. താരത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.
പെരേര പുറത്തായതോടെ ശ്രീലങ്ക വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് തോല്‍വി വഴങ്ങുകയും ചെയ്തു. നിർണായകമായൊരു ക്യാച്ചാണ് ഗുപ്റ്റിൽ സൂപ്പർമാനായി പറന്ന് പിടിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ