അബുദാബി: അബുദാബിയിലെ സയ്ദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകർക്ക് മുന്നിൽ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. ഏഷ്യാ കപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് തല മത്സരത്തിൽ എകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഇന്ത്യ യുഎഇയോട് തോറ്റു.
11-ാം മിനിറ്റിലും 22-ാം മിനിറ്റിലും ഇന്ത്യ സ്കോർബോർഡ് തുറക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇരു ശ്രമങ്ങളും ഗോളിക്ക് മുന്നിൽ അവസാനിക്കുകയായിരുന്നു. സുനില്‍ ഛേത്രിയും ആഷിഖ് കുരുണിയനും ജെജെയും നിറഞ്ഞുനിന്നെങ്കിലും തൊടുത്തുവിട്ട ഷോട്ടുകളൊന്നും ഗോളായി മാറിയില്ല. 42-ാം മിനിറ്റിൽ ആതിഥേയർ ഇന്ത്യൻ ഗോൾവല ആദ്യമായി കുലുക്കി. ഖല്‍ഫാന്‍ മുബാറക്കാണ് ഇന്ത്യൻ പ്രതിരോധ താരങ്ങളെയും ഗോളിയെയും മറികടന്ന് പന്ത് വലയിലെത്തിച്ചത്. 88-ാം മിനിറ്റില്‍ യുഎഇ വീണ്ടും ഗോള്‍ നേടി. മബ്കൗത്തിലൂടെയാണ് യുഎഇ 2-0 എന്ന ലീഡിലേക്കെത്തിയത്.
എ ഗ്രൂപ്പിലെ കരുത്തരെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുഎഇയെ നേരിടാനിറങ്ങിയ ഇന്ത്യ തികഞ്ഞ വിജയപ്രതീക്ഷയിലായിരുന്നു. ആദ്യ മത്സരത്തില്‍ തായ്‌ലാന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് കടുത്ത ഇന്ത്യന്‍ ആരാധകരെ പോലും ഇന്ത്യ ഞെട്ടിച്ചിരുന്നു. യുഎഇയോട് ഏറ്റ പരാജയത്തോടെ ബഹ്റൈനുമായുള്ള അടുത്ത മത്സരം ഇന്ത്യയ്ക്ക് കൂടുതൽ നിർണ്ണായകമായി. ഗ്രൂപ് തലം കടക്കാൻ ബഹേറൈനെതിരെ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാനാകില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ