രഞ്ജിയില്‍ ഗുജറാത്തിനെ കേരളം എറിഞ്ഞിടുന്നു; ചരിത്ര വിജയം ആറ് വിക്കറ്റ് അകലെ

അഞ്ചാമത്തെ ഓവറിന്റെ ആദ്യ പന്തില്‍ ഗുജറാത്തിന്റെ ഒരു ഓപ്പണറെ മടക്കിയ ബേസില്‍ അതേ ഓവറിലെ അവസാന പന്തില്‍ രണ്ടാമത്തെ ഓപ്പണറേയും കൂടാരം കയറ്റി
രഞ്ജിയില്‍ ഗുജറാത്തിനെ കേരളം എറിഞ്ഞിടുന്നു; ചരിത്ര വിജയം ആറ് വിക്കറ്റ് അകലെ

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ 195 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഗുജറാത്തിന് മോശം തുടക്കം. 11 റണ്‍സ് എടുക്കുന്നതിനിടെ ഗുജറാത്തിന്റെ മൂന്ന് മുന്‍ നിര വിക്കറ്റുകളാണ് കേരളം പിഴുതത്. 10 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സ് എന്ന നിലയിലാണ് ഗുജറാത്ത്. കളി ജയിക്കാന്‍ ഗുജറാത്തിന് ഇനി 172 റണ്‍സ് കൂടി വേണം. 

മൂന്നാം ദിനം കളി തുടങ്ങിയപ്പോള്‍ കഥാന്‍ ഡി പട്ടേലിന്റെ കുറ്റി തെറിപ്പിച്ച ബേസില്‍ തമ്പിയാണ് കേരളത്തിന് അനുകൂലമായി കളി തിരിച്ചത്. ഒന്‍പത് റണ്‍സായിരുന്നു അപ്പോള്‍ ഗുജറാത്ത് സ്‌കോര്‍. അഞ്ചാമത്തെ ഓവറിന്റെ ആദ്യ പന്തില്‍ ഗുജറാത്തിന്റെ ഒരു ഓപ്പണറെ മടക്കിയ ബേസില്‍ അതേ ഓവറിലെ അവസാന പന്തില്‍ രണ്ടാമത്തെ ഓപ്പണറേയും കൂടാരം കയറ്റി. 

ആദ്യ വിക്കറ്റ് വീണതിന് ശേഷം ഗുജറാത്ത് സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രം കൂട്ടിചേര്‍ക്കെ ഓപ്പണര്‍ പി.കെ.പഞ്ചലിനെ ബേസില്‍ തമ്പി വിക്കറ്റിന് മുന്നില്‍ കുടുക്കി. ഒന്നാം ഇന്നിങ്‌സില്‍ ഗുജറാത്തിന്റെ ടോപ് സ്‌കോററായിരുന്ന നായകന്‍ പാര്‍ഥീവ് പട്ടേലിനെ സച്ചിന്‍ ബേബി റണ്‍ ഔട്ട ആക്കുക കൂടി ചെയ്തതോടെ ഗുജറാത്തിനെ കേരളം വരിഞ്ഞു മുറിക്കു. 

സ്‌കോര്‍ ബോര്‍ഡ് തുറക്കാതെ പാര്‍ഥീവ് പട്ടേല്‍ മടങ്ങിയതിന് തൊട്ടു പിന്നാലെ തന്നെ ആര്‍.എച്ച്.ബട്ടിനേയും ഡക്കാക്കി തിരിച്ചയച്ച് സന്ദീപ് വാര്യരും കേരളത്തിനായി സ്‌ട്രൈക്ക് ചെയ്തു. ഗുജറാത്തിനായി രാഹുല്‍ ഷാ ഒരറ്റത്ത് ഉറച്ചു നില്‍ക്കുന്നുണ്ടെങ്കിലും കൂട്ടുകെട്ട് തീര്‍ക്കാന്‍ ഗുജറാത്ത് താരങ്ങളെ കേരളത്തിന്റെ ബൗളര്‍മാര്‍ അനുവദിക്കുന്നില്ല. 

കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 185 റണ്‍സില്‍ അവസാനിച്ചിരുന്നു. എന്നാല്‍ ഗുജറാത്തിനെ സന്ദീപ് വാര്യരും, ബേസില്‍ തമ്പിയും നിഥീഷും ചേര്‍ന്ന് എറിഞ്ഞിട്ടതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ കടക്കാമെന്ന പ്രതീക്ഷ കേരളത്തിന് മുകളിലേക്കെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com