രഹാനെയും പന്തും ഇന്ത്യ എ ടീമിൽ; ലക്ഷ്യം ലോകകപ്പ് സീറ്റ്; ​​ഗ്രീൻഫീൽഡിൽ കളി സൗജന്യമായി കാണാം

അജിൻക്യ രഹാനെയും റിഷഭ് പന്തും ടീമിലിടം പിടിച്ചു. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ രഹാനെയാണ് ടീമിനെ നയിക്കുക
രഹാനെയും പന്തും ഇന്ത്യ എ ടീമിൽ; ലക്ഷ്യം ലോകകപ്പ് സീറ്റ്; ​​ഗ്രീൻഫീൽഡിൽ കളി സൗജന്യമായി കാണാം

മുംബൈ: ഇംഗ്ലണ്ട് ലയൺസിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. അജിൻക്യ രഹാനെയും റിഷഭ് പന്തും ടീമിലിടം പിടിച്ചു. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ രഹാനെയാണ് ടീമിനെ നയിക്കുക. ശേഷിച്ച രണ്ട് മത്സരങ്ങളിൽ അങ്കിത് ബാവ്നെയാണ് ടീമിന്റെ ക്യാപ്റ്റൻ. അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിലാണ് റിഷഭ് പന്തിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഈ മാസം 23ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ ഏകദിനം. രഹാനെയടക്കമുള്ള താരങ്ങളുടെ സാന്നിധ്യം തിരുവനന്തപുരത്ത് മറ്റൊരു ക്രിക്കറ്റ് ആവേശത്തിന് അരങ്ങൊരുക്കും. സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യമായതിനാൽ ആരാധകരുടെ നിറഞ്ഞ സാന്നിധ്യവും പ്രതീക്ഷിക്കാം. ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡാണ് എ ടീമിന്റെ കോച്ച്. ഇം​ഗ്ലണ്ട് ലയൺസിനെ മുൻ സിംബാബ്‌വെ ഇതിഹാസം ആൻഡി ഫ്ലവറാണ് പരിശീലിപ്പിക്കുന്നത്. 

ജനുവരി 29നും 31നും നടക്കുന്ന ഏകദിന മത്സരങ്ങളില്‍ കളിച്ച ശേഷം പന്ത് ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവും. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നിത്തിളങ്ങിയെങ്കിലും ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്ന് പന്തിനെ ഒഴിവാക്കിയിരുന്നു. രഹാനെയാകട്ടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷം ഏകദിന ടീമില്‍ സ്ഥിരം സാന്നിധ്യമല്ല. ഏകദിന ലോകകപ്പ് മാസങ്ങൾ മാത്രം അകലെ നിൽക്കെ ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ കൂടിയായ രഹാനെയ്ക്കും റിഷഭ് പന്തിനും ലഭിക്കുന്ന സുവര്‍ണാവസരമാണിത്.

ഇംഗ്ലണ്ട് ലയൺസിനെ നേരിടാനുള്ള ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ടീമിനെ ജാര്‍ഖണ്ഡ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷൻ നയിക്കും. ദ്വിദിന പോരാട്ടമാണ് പ്രസിഡന്റ് ഇലവൻ കളിക്കുന്നത്. രഞ്ജി ട്രോഫി സെമി ഫൈനലില്‍ മത്സരിക്കുന്ന ടീമുകളിലെ അംഗങ്ങള ടീമിലേക്ക് പരി​ഗണിച്ചില്ല. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ഹനുമ വിഹാരി, ശ്രേയസ് അയ്യര്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ക്രുണാല്‍ പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവരും ഏകദിന ടീമിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com