മെൽബൺ : ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിൽ ലോക ഒന്നാം നമ്പർ താരത്തെ കീഴടക്കി അമേരിക്കയുടെ സെറീന വില്യംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഒന്നാംനമ്പർ താരം സിമോൺ ഹാലെപിനെ മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് സെറീന തോൽപ്പിച്ചത്. സ്കോർ 6-1, 4-6, 6-4 .
തുടക്കത്തിൽ സെറീനയ്ക്ക് മേല്‍ ഹാലപ്പ് മേല്‍ക്കൈ നേടിയെങ്കിലും, ഉടൻ തന്നെ മൽസരത്തിലേക്ക് സെറീന തിരിച്ചുവന്നു. തുടര്‍ച്ചയായി സര്‍വീസ് ബ്രേക്കുകളില്‍ പതറിയ ഹാലപ്പിന് സെറീനയ്ക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കാനായില്ല. തുടര്‍ന്ന് 6-1ന് സെറീന ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. 4-4 എന്ന നിലയിലേക്ക് എത്തിയ ശേഷം ഒരു സര്‍വീസ് ബ്രേക്ക് ഉള്‍പ്പടെ നേടി ഹാലപ്പ് രണ്ടാം സെറ്റ് കരസ്ഥമാക്കി. 6-4 ന് സെറ്റ് കരസ്ഥമാക്കിയ സെറീന ക്വാർട്ടറിലേക്ക് കടന്നു.
നിലവിൽ ലോകറാങ്കിങ്ങിൽ 16 -ാം സ്ഥാനത്താണ് സെറീന. ഇന്നത്തെ ജയത്തോടെ സെറീന പുതിയ ചരിത്രവും കുറിച്ചു. അമേരിക്കൻ താരത്തിന്റെ 50ാമത്തെ ക്വാർട്ടർ ഫൈനൽ പ്രവേശനത്തിനാണ് ഇന്ന് മെൽബൺ കോർട്ട് സാക്ഷിയായത്. കരിയറിലെ എട്ടാം ഗ്രാൻറ്സ്ലാം കിരീടമാണ് ഇനി സെറീനയുടെ ലക്ഷ്യം. 2017 ലെ ചാമ്പ്യനായിരുന്നു സെറീന, മകളുടെ ജനനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രലിയന്‍ ഓപ്പണില്‍ സെറീന കളിച്ചിരുന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ