മുംബൈ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന മുൻ ഇന്ത്യൻ താരം ജേക്കബ് മാർട്ടിന് കരുണയുടെ സഹായഹസ്തം നീട്ടി ഇന്ത്യൻ താരം ക്രുണാൽ പാണ്ഡ്യ. ഇഷ്ടമുള്ള തുക എഴുതി എടുക്കാൻ ആവശ്യപ്പെട്ട് ക്രുണാൽ ബ്ലാങ്ക് ചെക്കാണ് ജേക്കബ് മാർട്ടിന്റെ കുടുംബത്തിന് നൽകിയത്. ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സഞ്ജയ് പട്ടേലിനാണ് ക്രുണാൽ ചെക്ക് നൽകിയത്.
സർ, ഇത് ബ്ലാങ്ക് ചെക്കാണ്. ഇഷ്ടമുള്ള തുക എഴുതിയെടുക്കാം. ദയവായി ഒരു ലക്ഷത്തിൽ താഴെ തുക എഴുതരുതെന്നും ക്രൂണാൽ അഭ്യർത്ഥിച്ചു. ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയുടെ മൂത്ത സഹോദരനാണ് ക്രുണാൽ പാണ്ഡ്യ. ഡിസംബർ 28 നാണ് മുൻ ഇന്ത്യൻ താരം ജേക്കബ് മാർട്ടിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. അപകടത്തെ തുടർന്ന് ശ്വാസകോശത്തിനും കരളിനും അതി ഗുരുതരമായി പരിക്കേറ്റ ജേക്കബ് മാർട്ടിൻ വെന്റിലേറ്ററിലാണ് കഴിയുന്നത്.
ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാതെ ഭാര്യ ബിസിസിഐ ഉള്‍പ്പെടെയുള്ള സംഘടനകളോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ആശുപത്രിയില്‍ അടയ്ക്കാനുള്ള തുക ഇതിനോടകം തന്നെ 11 ലക്ഷം പിന്നിട്ടു കഴിഞ്ഞു. ഒരു ഘട്ടത്തില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതർ മരുന്ന് നല്‍കുന്നതു പോലും നിര്‍ത്തി വച്ചു. പിന്നീട് ബിസിസിഐ ഇടപെട്ട ശേഷമാണ് ചികിത്സ പുനരാരംഭിച്ചത്.
ക്രുണാലിനെ കൂടാതെ മുൻ നായകൻ സൗരവ് ഗാംഗുലി, ഇന്ത്യന്‍ പരിശീലകന് രവിശാസ്ത്രി, മുന്‍ താരങ്ങളായ ഇര്ഫാന് പഠാന്, യൂസഫ് പഠാന്, സഹീര്‍ ഖാന്, മുനാഫ് പട്ടേല്‍ എന്നിവരും തങ്ങളുടെ സഹായം ഉറപ്പു നല്‍കിയിട്ടുണ്ട്. അടിയന്തിര ധനസഹായമായി ക്രിക്കറ്റ് ബോര്‍ഡ് 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. താരത്തിന്റെ ചികിൽസയ്ക്കായി സുഹൃത്തുക്കളും ക്രിക്കറ്റ് പ്രേമികളും ധനസമാഹരണത്തിനായി രംഗത്തുണ്ട്.
1999 സെപ്റ്റംബറിനും 2001 ഒക്ടോബറിനും ഇടയ്ക്ക് ഇന്ത്യയ്ക്കായി 10 ഏകദിനങ്ങള്‍ കളിച്ച താരമാണ് ജേക്കബ് മാർട്ടിൻ. ആഭ്യന്തര മത്സരങ്ങളില്‍ റെയില്‍വേസിനും ബറോഡയ്ക്കും വേണ്ടി കളിച്ചിട്ടുണ്ട്. ബറോഡ ആദ്യമായി രഞ്ജി ട്രോഫി കിരീടം നേടിയത് ജേക്കബ് മാർട്ടിന്റെ നായകത്വത്തിലാണ്. 2000-2001 സീസണില്‍ റെയില്‍വേസിനെ തോല്‍പ്പിച്ചായിരുന്നു ബറോഡ കിരീടം നേടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ