ഇന്ത്യന്‍ ജയം ഒരു വിക്കറ്റ് അകലെ; ചെറുത്ത് നിന്ന ബ്രാസ്വെല്ലിനേയും മടക്കി

കീവീസ് മധ്യനിരയെ കടപുഴക്കിയ കുല്‍ദീപ് യാദവാണ് രണ്ടാം ഏകദിനത്തിലും ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുന്നത്
ഇന്ത്യന്‍ ജയം ഒരു വിക്കറ്റ് അകലെ; ചെറുത്ത് നിന്ന ബ്രാസ്വെല്ലിനേയും മടക്കി

ബേ ഓവലില്‍ ഇന്ത്യ ജയത്തിലേക്ക്. 324 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ന്യൂസിലാന്‍ഡിന് 30ഓവര്‍ പിന്നിടുമ്പോഴേക്കും എട്ട് വിക്കറ്റ് നഷ്ടമായി. കീവീസ് മധ്യനിരയെ കടപുഴക്കിയ കുല്‍ദീപ് യാദവാണ് രണ്ടാം ഏകദിനത്തിലും ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുന്നത്. 

നാല് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയില്‍ സമ്മര്‍ദ്ദത്തിലായ ന്യൂസിലാന്‍ഡിനെ കരകയറ്റാന്‍ പിന്നീടെത്തിയ ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നുമായില്ല. ലാതമിനേയും നികോളാസിനേയും ഗ്രാന്‍ഡ്‌ഹോമിനേയും സോധിയേയും മടക്കിയ കുല്‍ദീപ് കളിയിലേക്ക് തിരിച്ചു വരുവാനുള്ള എല്ലാ സാധ്യതകളും കീവീസിന്റെ പക്കല്‍ നിന്നും തട്ടിയകറ്റി. 

എന്നാല്‍ ഒന്‍പതാം വിക്കറ്റില്‍ ഫെര്‍ഗൂസനും ബ്രേസ്വെല്ലും ചേര്‍ത്ത് നടത്തുന്ന ചെറുത്തുനില്‍പ്പ്‌ നില്‍പ്പ് ഇന്ത്യയുടെ ജയം വൈകിക്കുന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 166 എന്ന നിലയില്‍ നിന്നും 218 എന്ന സ്‌കോറിലേക്ക് വിക്കറ്റ് കളയാതെ എത്തിക്കാന്‍ ബ്രേസ്വെല്ലിനായി. ഫെര്‍ഗൂസനെ അറ്റത്ത് നിര്‍ത്തി ബ്രേസ്വെല്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്നു. 38 ഓവര്‍ കളി പിന്നിട്ടപ്പോള്‍ കീവീസ് സ്‌കോര്‍ 218ലേക്കെത്തിക്കാനും ബ്രേസ്വെല്ലിനായി.

ചെയ്‌സ് ചെയ്തിറങ്ങിയപ്പോള്‍ നാലമത്തെ ഓവറിലെ അവസാന പന്തില്‍ ഗുപ്തിലിനെ മടക്കി ഭുവിയാണ് തുടങ്ങിയത്. ബേ ഓവല്‍ ഗുപ്തിലിന്റെ പ്രിയപ്പെട്ട ഗ്രൗണ്ടായിരുന്നു. രണ്ട് സെഞ്ചുറി നേടി ബേ ഓവലിലെ ടോപ് സ്‌കോററായ ഗുപ്തിലിനെ 15 റണ്‍സ് എടുത്ത് നില്‍ക്കെ ഭുവനേശ്വര്‍ കുമാര്‍ ചഹലിന്റെ കൈകളിലേക്ക് എത്തിച്ചു. ഗുപ്തിലിന്റെ റാംപ് ഷോട്ട് തേര്‍ഡ്മാനില്‍ നിന്നും ചഹല്‍ കൈകളിലാക്കി. 

കീവീസ് സ്‌കോര്‍ ബോര്‍ഡ് 51 റണ്‍സില്‍ നില്‍ക്കെ ഷമി നായകന്‍ വില്യംസിനേയും മടക്കി. എട്ടാം ഓവറിലെ ആദ്യ രണ്ട് ബോളില്‍ സിക്‌സും പിന്നാലെ ഫോറും പറത്തിയ വില്യംസന്റെ കുറ്റി ഓവറിലെ അഞ്ചാം ബോളില്‍ ഷമി ഇളക്കി. നേപ്പിയര്‍ ഏകദിനത്തില്‍ ന്യൂസീലാന്‍ഡിന് വേണ്ടി ആകെ പൊരുതിയത് വില്യംസനായിരുന്നു. എന്നാല്‍ ബേ ഓവലില്‍ ചെയ്‌സിങ്ങില്‍ നായകന്റെ ഇന്നിങ്‌സ് പുറത്തെടുക്കാന്‍ വില്യംസനെ ഇന്ത്യ അനുവദിച്ചില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com