കിവികളെ തകര്‍ത്തെറിഞ്ഞ് മുഹമ്മദ് ഷമിയും പാണ്ഡ്യയും;  ബേ ഓവലില്‍ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 244 റണ്‍സ്

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും വീഴ്ത്തി.
കിവികളെ തകര്‍ത്തെറിഞ്ഞ് മുഹമ്മദ് ഷമിയും പാണ്ഡ്യയും;  ബേ ഓവലില്‍ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 244 റണ്‍സ്


വെല്ലിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന്റെ ചെറുത്ത് നില്‍പ്പ് 243 റണ്‍സില്‍ അവസാനിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തിട്ടും വമ്പന്‍ സ്‌കോറിലേക്കെത്താമെന്ന ന്യൂസിലന്‍ഡിന്റെ മോഹം നടന്നില്ല. 49 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയിലേക്ക് നീങ്ങിയ ആതിഥേയരെ റോസ് ടൈലറും ടോം ലാഥവുമാണ് നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 106 പന്തില്‍ 93 റണ്‍സെടുത്ത ടൈലറിന് അര്‍ധ സെഞ്ചുറിയുമായി ലാഥം പിന്തുണ നല്‍കി. 116 റണ്‍സാണ് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഉണ്ടായത്.

ഷമിയുടെ തകര്‍പ്പന്‍ ബൗളിങിന് മുന്നില്‍ കുടുങ്ങി രണ്ടാം ഓവറില്‍ തന്നെ ഓപ്പണറായ കോളിന്‍ മണ്‍റോ മടങ്ങി. പിന്നാലെ ഗുപ്ട്ടലും കെയിനും. വിലക്കിന് ശേഷം തിരികെ ടീമിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ ഉജ്ജ്വലമായ ക്യാച്ചിലൂടെയാണ് ന്യൂസിലന്‍ഡ് ക്യാപ്ടനെ കൈപ്പിടിയിലൊതുക്കിയത്. 

നായകന്‍ മടങ്ങിയതോടെ ടീമിനെ നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം ടൈലറും ലാഥവും ഏറ്റെടുക്കുകയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ നേടിയ പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യയെ നേരിട്ട കീവിസിന് ഇന്ത്യയ്‌ക്കെതിരെ കാലിറടറുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും വീഴ്ത്തി. പേശീവലിവിനെ തുടര്‍ന്ന് ധോണി ഇന്ന് കളിക്കാനിറങ്ങുന്നില്ല. ദിനേഷ് കാര്‍ത്തിക്കാണ് പകരക്കാരന്‍. ബേ ഓവലില്‍ വിജയം നേടിയാല്‍ പരമ്പര ഇന്ത്യയ്ക്ക്  സ്വന്തമാകും. നിലവില്‍ 2-0 ത്തിന് മുന്നിലാണ് കോഹ്ലിയും സംഘവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com