ബർമിങ്ഹാം : ലോകകപ്പിൽ ഇംഗ്ലണ്ടിനോട് ഇന്ത്യ തോൽവി വഴങ്ങിയത് തിരിച്ചടിയായത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൂന്നുടീമുകൾക്കാണ്. ഉപഭൂഖണ്ഡത്തിൽനിന്നുള്ള പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളുടെ സെമി സ്വപ്നങ്ങളിലാണ് ഇംഗ്ലണ്ടിന്റെ വിജയം കരിനിഴൽ വീഴ്ത്തിയത്. തോറ്റെങ്കിലും ഏഴു കളിയിൽനിന്ന് 11 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തു തുടരുന്നു.
ഇന്ത്യയ്ക്ക് ശേഷിക്കുന്ന രണ്ടു മൽസരങ്ങളിൽ ഒന്നു ജയിച്ചാൽ സെമിയിൽ കടക്കാം. ശ്രീലങ്ക, ബംഗ്ലദേശ് ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ ഇനിയുള്ള കളികൾ. വിജയത്തോടെ ഇംഗ്ലണ്ട് 10 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയർന്നു. തോറ്റാൽ ഏറെക്കുറെ പുറത്താകുമെന്ന നിലയിൽ ഇന്ത്യയെ നേരിട്ട ഇംഗ്ലണ്ട് , വിജയത്തോടെ സെമി സാധ്യത നിലനിർത്തി. അതേസമയം ഇംഗ്ലണ്ടിന്റെ വിജയം പാകിസ്ഥാന് വിനയായി. ഒൻപത് പോയിന്റുള്ള അവർ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
അടുത്ത മൽസരത്തിൽ ന്യൂസീലൻഡിനെയും തോൽപ്പിച്ചാൽ ഇംഗ്ലണ്ടിന് സെമിയിൽ സ്ഥാനം ഉറപ്പിക്കാം. പാകിസ്ഥാനാകട്ടെ ഇനി നേരിടാനുള്ളത് അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളെയാണ്. ഇവർക്കെതിരെയുള്ള വിജയം മാത്രമല്ല, മറ്റ് ടീമുകളുടെ മൽസരഫലം കൂടി ആശ്രയിച്ചേ പാകിസ്ഥാന് സെമി പ്രതീക്ഷയ്ക്ക് വകയുള്ളൂ. നിലവിൽ ഓസ്ട്രേലിയ മാത്രമാണ് സെമിയിൽ കടന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ