ലണ്ടൻ: ക്രിക്കറ്റ് പോരാട്ടങ്ങൾക്കിടെ അപകടങ്ങൾ സംഭവിക്കാറുണ്ട്. താരങ്ങൾക്കും ഗാലറിയിൽ കളി കാണുന്നവർക്കും അമ്പയർക്കുമൊക്കെ ഇത്തരത്തിൽ അപകടങ്ങൾ സംഭവിച്ചത് നാം കണ്ടിട്ടുണ്ട്. 2014ൽ ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി വാഴ്ത്തപ്പെട്ട ഫിൽ ഹ്യൂസിന്റെ മരണത്തിന് കാരണമായത് ബാറ്റിങിനിടെ കൊണ്ട ഒരു ബൗൺസറായിരുന്നു.
വെസ്റ്റിൻഡീസും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിനിടെ വിൻഡീസ് പേസർ ഷാനോൺ ഗബ്രിയേൽ ഒരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഒരു പക്ഷേ കരിയര്‍ തന്നെ തകര്‍ത്തുകളഞ്ഞേക്കാവുന്ന ഒരു അപകടത്തില്‍ നിന്നാണ് ഗബ്രിയേല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വിന്‍ഡീസ് നായകൻ ജാസൻ ഹോൾഡർ എറിഞ്ഞ ത്രോ സ്റ്റമ്പിൽ കൊണ്ട് ബെയ്ല്‍സുകളിലൊന്ന് തെറിച്ച് ഗബ്രിയേലിന്റെ കണ്ണില്‍ കൊണ്ടു.
ലങ്കന്‍ ഇന്നിങ്‌സിന്റെ 35ാം ഓവറിലായിരുന്നു സംഭവം. ഗബ്രിയേല്‍ എറിഞ്ഞ പന്ത് ഏയ്ഞ്ചലോ മാത്യൂസ് ഡീപ്പ് മിഡ്‌വിക്കറ്റിലേക്ക് കളിച്ചു. പന്ത് ലഭിച്ച ഹോൾഡർ അത് കൃത്യമായി സ്റ്റമ്പിൽ തന്നെ കൊള്ളിച്ചു. ഇതിനിടെ തെറിച്ച ബെയ്ല്‍സുകളിലൊന്ന് അടുത്തു നില്‍ക്കുകയായിരുന്ന ഗബ്രിയേലിന്റെ കണ്ണില്‍ കൊള്ളുകയായിരുന്നു. ഭാഗ്യം കൊണ്ട് താരത്തിന്റെ കണ്ണിന് കുഴപ്പങ്ങളൊന്നും സംഭവിച്ചില്ല. അപകടത്തിന് ശേഷം താരം അടുത്ത പന്തെറിയാൻ ബൗളിങ് എൻഡിലേക്ക് നടക്കുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ