പാരീസ്: അമേരിക്ക വനിതാ ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിൽ കടന്നു. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് അമേരിക്ക കലാശപോരാട്ടത്തിന് അർഹത നേടിയത്. ഗോൾകീപ്പർ അലിസ നേഹറുടെ തകർപ്പൻ പെനാൽറ്റി സേവാണ് അമേരിക്കൻ വിജയത്തിൽ നിർണായകമായത്.
മത്സരത്തിന്റെ പത്താം മിനിറ്റിൽ അമേരിക്ക മുന്നിലെത്തി. ക്രിസ്റ്റ്യൻ പ്രസാണ് ഹെഡ്ഡറിലൂടെ അമേരിക്കയ്ക്ക് ലീഡ് സമ്മാനിച്ചത്. 19-ാം മിനിറ്റിൽ എലെൻ വൈറ്റിലൂടെ ഇംഗ്ലണ്ട് ഒപ്പമെത്തി. എന്നാൽ 31-ാം മിനിറ്റിൽ അലക്സ് മോർഗൻ വീണ്ടും അമേരിക്കയെ മുന്നിൽ എത്തിച്ചു. ഹോറന്‍ വെഡ്ജസ് ഉയർത്തി നൽകിയ പന്ത് മോർഗൻ ഗോളിലേക്ക് വഴിതിരിച്ചു വിട്ടു.
വൈറ്റിലൂടെ ഇംഗ്ലണ്ട് വീണ്ടും അമേരിക്കൻ ചലിപ്പിച്ചെങ്കിലും ഓഫ്സൈഡ് വിളിച്ചു. 82-ാം മിനിറ്റിൽ വൈറ്റിനെ ഫൗൾ ചെയ്തതിന് ഇംഗ്ലണ്ടിന് പെനാൽറ്റി ലഭിച്ചു. എന്നാൽ അവസരത്തിനൊത്തുയർന്ന ഗോളി നേഹറുടെ സേവാണ് ഇംഗ്ലീഷ് മോഹത്തിന് തടയിട്ടത്. സ്റ്റെഫ് ഹൈട്ടൺ എടുത്ത കിക്ക് വലത്തോട്ടുചാടി നേഹർ കൈപിടിയിലൊതുക്കി.
തുടർച്ചയായ മൂന്നാം തവണയാണ് അമേരിക്ക ഫൈനലിൽ കടക്കുന്നത്. ഹോളണ്ട്-സ്വീഡൻ മത്സരത്തിലെ വിജയിയാണ് ഫൈനലിൽ അമേരിക്കയുടെ എതിരാളി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ